ന്യൂഡൽഹി: സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ ഈ സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാകും. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേർത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക.
നിലവിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ ഭാവിയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്രവർത്തിക്കുക.
ഇത്തരത്തിൽ നാലുവർഷത്തിനുള്ളിൽ 25 ഓളം വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ 13 വിമാനത്താവളങ്ങൾ ഉൾപ്പടെയാണിത്. 2019ൽ അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ കൈമാറിയിരുന്നു. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക.
വരാണസി, അമൃത്സർ, ഭൂവനേശ്വർ, റായ്പുർ, ഇൻഡോർ, ട്രിച്ചി എന്നീ വലിയ വിമാനത്താവളങ്ങളോടൊപ്പമാവും ചെറിയ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തുക.
കൊവിഡിനെതുടർന്ന് വിമാനത്താവളങ്ങളിൽ നിന്നുള്ള വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും അത് കുറച്ചുകാലത്തേക്ക് മാത്രമായിരുന്നു എന്നുമാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |