കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളായ വലിയ മധുവെന്ന മധു, ഷിബു എന്നിവരുടെ ജാമ്യ ഹർജികൾ ഹൈക്കോടതി നവംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയമധു ഉൾപ്പെടെയുള്ള പ്രതികളെ കേസിൽ വെറുതേ വിട്ടിരുന്നു. ഇതിനെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ വിചാരണക്കോടതിയുടെ വിധി 2021 ജനുവരിയിൽ ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദ്ദേശവും നൽകിയിരുന്നു. സി.ബി.ഐയാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയതിനാൽ പ്രതികൾ 2021 ജനുവരി 20ന് കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജനുവരി 20 മുതൽ ജയിലിലാണെന്നും മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |