തിരുവനന്തപുരം: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട് - കർണാടക അതിർത്തി ഗ്രാമങ്ങളിൽ ലഹരി വിളയുന്നു. ഫാം ഹൗസുകളുടെ പേരിൽ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന രാജ്യാന്തര ബന്ധമുള്ള ലഹരി - കള്ളക്കടത്ത് മാഫിയ സംഘങ്ങളാണ് നാടിനെ കുട്ടിച്ചോറാക്കുന്ന നിയമവിരുദ്ധ നടപടികൾക്ക് പിന്നിൽ. പാലക്കാട് ജില്ലയിലെ വാളയാർ , ഗോവിന്ദാപുരം, കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള തെങ്കാശി ജില്ലയുടെ അതിർത്തി ഗ്രാമങ്ങൾ, വയനാട് ജില്ലയിലെ മുത്തങ്ങ, കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളോട് ചേർന്നുള്ള കർണാടക അതിർത്തിപ്രദേശങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്.
കാഴ്ചയിൽ തോട്ടം മറവിൽ മാരക ലഹരി
ആട് മാടുകൾ, കോഴി, പച്ചക്കറി, മത്സ്യം, വാഴം, കരിമ്പ്, തെങ്ങ്, പന എന്നിവയുടെ കൃഷി ആവശ്യത്തിനെന്ന വ്യാജേന വാടകയ്ക്കെടുത്ത് അതിന്റെ മറവിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സംഭരിച്ചും കള്ളക്കടത്ത് നടത്തിയും ലക്ഷങ്ങൾ സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. ഏക്കറുകണക്കിന് വ്യാപിച്ച് കിടക്കുന്ന കൃഷിത്തോട്ടങ്ങളിലോ ഫാമുകളിലോ പൊലീസോ , എക്സൈസോ പരിശോധനകൾ നടത്താറില്ല. നഷ്ടവും ശുദ്ധ ജല ക്ഷാമവും കാരണം ഉടമകൾ ഉപേക്ഷിച്ച ഫാമുകളാണ് തുച്ഛമായ വാടക നൽകി കള്ളക്കടത്ത് സംഘങ്ങൾ കൈക്കലാക്കുന്നത്. നല്ലനിലയിൽ പ്രവർത്തിക്കുന്ന ഫാമുകൾ വാടകയ്ക്കെടുത്ത് അതിന്റെ മറവിൽ നിയമവിരുദ്ധ നടപടികളിൽ ഏർപ്പെടുന്നവരും കുറവല്ല.
ആന്ധ്രയിൽ നിന്നുള്ള ചരക്കുകൾ സൂക്ഷിക്കും
കൊവിഡിനെ തുടർന്ന് വിദേശങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് ആളുകൾ കൂട്ടത്തോടെ നാട്ടിലെത്തിയപ്പോൾ തൊഴിലില്ലാതായ ചിലരാണ് അയൽസംസ്ഥാനങ്ങളിലേക്ക് കടന്ന് കൃഷിപ്പണികളിൽ ഏർപ്പെട്ട് തുടങ്ങിയത്. നേരെ ചൊവ്വേ കൃഷി ജോലികൾ ചെയ്ത് അതിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാൻ തുടങ്ങിയ ഇവർക്കും പേരുദോഷം ഉണ്ടാക്കിക്കൊണ്ടാണ് ക്രിമിനൽ - കള്ളക്കടത്ത് ബന്ധങ്ങളുള്ള ചിലർ അതിർത്തി ഗ്രാമങ്ങളിൽ കടന്ന് ചെന്ന് ലഹരി സംഭരണവും വിൽപ്പനയും തുടങ്ങിയത്. ആന്ധ്രയിൽ നിന്ന് കർണാടക വഴി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വൻതോതിൽ കടത്തിക്കൊണ്ടുവന്ന് സുരക്ഷിതമായി ഫാമുകളിൽ സംഭരിച്ചാണ് ഇവരുടെ ഏർപ്പാട്. കിലോകണക്കിന് കഞ്ചാവും ഹാഷിഷും മറ്റ് സിന്തറ്റിക് ലഹരി വസ്തുക്കളും ലിറ്റർ കണക്കിന് സ്പിരിറ്റും മറ്റുമാണ് സംഭരിക്കുക.
കടത്ത് ആഡംബര വാഹനങ്ങളിൽ
ആഡംബര വാഹനങ്ങൾ, വാഴക്കുല, പച്ചക്കറികളും മറ്റും കൊണ്ടുവരുന്ന ലോറികൾ, ബൈക്കുകൾ എന്നിവയിൽ ഒളിപ്പിച്ചാണ് ലഹരി കേരളത്തിലേക്ക് കടത്തുന്നത്. മുമ്പ് സ്പിരിറ്റ് കടത്തും ലഹരി ഇടപാടുമായി ബന്ധമുണ്ടായിരുന്ന പലരുമാണ് വിദേശത്ത് നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയതിന് പിന്നാലെ പെട്ടെന്ന് പണമുണ്ടാക്കാൻ വീണ്ടും പഴയവഴിയിലേക്ക് തിരിഞ്ഞത്. ലോക്ക് ഡൗണിന് ശേഷം എക്സൈസും പൊലീസും പിടികൂടിയ കേസുകളിൽ പ്രതികളാക്കപ്പെട്ടവരിൽ മുപ്പത് ശതമാനത്തോളം പേരും ഗൾഫിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയവരാണ്. തമിഴ്നാട്ടിലും കർണാടകയിലും ലഹരി വസ്തുക്കളുടെ ചില്ലറവിൽപ്പനയ്ക്ക് മലയാളി സംഘം കൂട്ടാക്കാത്തതിനാൽ അവിടത്തെ പൊലീസ് ഇവരെ നിരീക്ഷിക്കാറില്ല.
കർഷകവേഷം കെട്ടി
മലയാളികൾ
കേരളത്തിൽ പലപ്പോഴായി മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിലും കർണാടകത്തിലും ഫാം ഹൗസുകളുടെ മറവിൽ കർഷകവേഷം കെട്ടിയ മലയാളികളാണ് കഞ്ചാവിന്റെയും ലഹരി വസ്തുക്കളുടെയും കടത്തിനും വിൽപ്പനയ്ക്കും പിന്നിലെന്ന് മനസിലായത്. ഇക്കാര്യം മനസിലാക്കിയ കേരളത്തിലെ പൊലീസ് - എക്സൈസ് ഇന്റലിജൻസ് തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിലെ ലഹരികായ്ക്കുന്ന ഫാമുകളെ സംബന്ധിച്ച് സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് അതിർത്തികളിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരുമാസത്തിനകം കള്ളനോട്ട്, കഞ്ചാവ് , മറ്റ് ലഹരിവസ്തുക്കൾ, സ്പിരിറ്റ് എന്നിവയുടെ വൻശേഖരം പിടികൂടിയ പൊലീസ് വിവിധ സ്ഥലങ്ങളിൽനിന്നായി സംശയകരമായ സാഹചര്യത്തിലുള്ള 80ഓളം മലയാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തമിഴ്നാട്ടിലും കർണാകടയിലും പരിശോധന വ്യാപകമായതോടെ പൊലീസിന് പിടികൊടുക്കാതെ ചിലർ കേരളത്തിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |