തൃശൂർ : ഇളവുകൾ പിൻവലിച്ചതോടെ, സ്കൂൾ തുറക്കുന്നതിന് തലേന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൂരത്തിരക്ക്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, തുമ്പൂർ മുഴി, പീച്ചി, വാഴാനി, സ്‌നേഹ തീരം, വിലങ്ങൻ കുന്ന് എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. രാവിലെ മുതൽ തിരക്ക് തുടങ്ങിയിരുന്നു. കൊവിഡ് നിയന്ത്രണം പിൻവലിച്ച ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അതിരപ്പിള്ളിയിൽ ഉച്ചയോടെ മഴ പെയ്‌തെങ്കിലും ഇതിനെ അവഗണിച്ചും ധാരാളം പേരെത്തി. രണ്ട് വർഷത്തോളമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് കുട്ടികൾക്കും മറ്റും പ്രവേശനം ഉണ്ടായിരുന്നില്ല.
അതേസമയം പത്ത് വയസിന് താഴെ ഉള്ളവർക്ക് ഇപ്പോഴും പ്രവേശനമില്ലെങ്കിലും രക്ഷിതാക്കൾ മാത്രം വരുന്ന സാഹചര്യമില്ലെന്നിരിക്കെ ഇവർക്കും പ്രവേശനം നൽകുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം. പീച്ചിയിലും വിലങ്ങൻ കുന്നിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. വൈകീട്ട് നാലോടെ തിരക്ക് വർദ്ധിച്ച് നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലേക്കെത്തി.
മൃഗശാലയിലേക്ക് ഒഴുക്ക്
തൃശൂർ മൃഗശാലയിലേക്ക് ഇന്നലെ ആളുകളുടെ ഒഴുക്കായിരുന്നു. അന്യജില്ലകളിൽ നിന്ന് പോലും നൂറുക്കണക്കിന് പേരാണ് മൃഗശാലയിൽ ഇന്നലെയെത്തിയത്. കൈക്കുഞ്ഞുമായി വരെ നിരവധി പേരെത്തി. അതേസമയം കൊവിഡ് പ്രോട്ടോക്കാൾ പാലിക്കാതെ, മാസ്‌ക് പോലും ധരിക്കാതെയാണ് കൂട്ടംകൂടി നടന്നിരുന്നതെന്നും ആക്ഷേപമുണ്ട്. മൃഗശാലയ്ക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്.
വ്യാപാര സ്ഥാപനങ്ങളിലും തിരക്ക്
ഇന്ന് സ്‌കൂളുകൾ തുറക്കാനിരിക്കേ ഷോപ്പിംഗിനും മറ്റും ധാരാളം പേർ പുറത്തിറങ്ങി. ബാഗ്, കുട, ചെരിപ്പ്, വസ്ത്രങ്ങൾ, പഠനോപകരണം എന്നിവ വിൽക്കുന്ന കടകളിലാണ് കൂടുതൽ തിരക്ക്. ഇന്ന് ഒന്ന് മുതൽ ഏഴ് വരെയും പത്താം ക്ലാസുകാർക്കുമാണ് അദ്ധ്യയനം ആരംഭിക്കുക.
"കരി"നിഴലായ് കൗതുകം
ചാലക്കുടി: ആനവണ്ടികളുടെ മലക്കപ്പാറ യാത്രയിൽ കൗതുകവും ഭീതിയും പരത്തി ആനകൾ. അവധി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രത്യേക ട്രിപ്പുകളാണ് ആനക്കാഴ്ചകളാൽ ധന്യമാകുന്നത്. ഷോളയാർ, ആനക്കയം എന്നിവിടങ്ങളിൽ റോഡിൽ ഇറങ്ങി നിൽക്കുന്ന കൊമ്പന്മാരും പിടിയാനകളും മനോഹര കാഴ്ചയാകും. മടക്കയാത്രയിൽ രാത്രിയിലാണ് ആനകളുടെ വഴി മുടക്കൽ. അധികം വൈകാതെ ഇവ ഒരു ഭാഗത്തേയ്ക്ക് മാറി നിന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ അവസരം നൽകും. ഹെഡ്ലൈറ്റ് പ്രകാശത്തിൽ കരിവീരന്മാരുടെ കാഴ്ചയും ചിന്നം വിളിയും ചിലർക്കെങ്കിലും ഭീതിയുടേതാണ്. ഭാഗ്യമുണ്ടെങ്കിൽ പകലും കാണാം. ഷോളയാർ ഡാമിന്റെ പെൻസ്റ്റോക്ക് കടന്നുപോകുന്ന അമ്പലപ്പാറയിൽ ഈയിടെ പ്രത്യക്ഷപ്പെട്ട കൊമ്പനും മലക്കപ്പാറ യാത്രയുടെ മാത്രം പ്രത്യേകത. കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങളുടെ രാത്രിയിലെ യാത്ര ആനക്കൂട്ടങ്ങളാൽ തടസപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വാഹനങ്ങളുടെ ഓട്ടം നിലച്ചതാണ് സ്ഥിരമായി ആനകളെ കാണുന്നതിന് ഇടയാക്കുന്നതെന്ന് വനപാലകർ പറഞ്ഞു.
ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക് 600 പേർ
ചാലക്കുടി: ആനവണ്ടിയിൽ ഞായറാഴ്ച മലക്കപ്പാറ കാണാനെത്തിയത് അറുന്നൂറോളം പേർ. ഇതിൽ മുന്നൂറ് ആളുകളാണ് ചാലക്കുടിയിൽ നിന്ന് വണ്ടി കയറിയത്. മറ്റുള്ളവർ വിവിധ ഡിപ്പോകളിൽ നിന്നുമെത്തി. ചാലക്കുടിയിലെ ആറെണ്ണം അടക്കം കെ.എസ്.ആർ.ടി.സി 12 ബസുകളാണ് ആസ്വാദക ട്രിപ്പ് നടത്തിയത്. പാലാ അടക്കം മറ്റ് ഡിപ്പോകളിൽ നിന്നുള്ളവ ചാലക്കുടി സ്റ്റാൻഡിലെ ബസുകളുടെ കൂടെയാണ് കിഴക്കൻ മല താണ്ടിയത്. കെ.എസ്.ആർ.ടി.സി മലക്കപ്പാറ സ്പെഷ്യൽ ട്രിപ്പ് ആരംഭിച്ചത് മുതൽ കൂടുതൽ വിനോദ സഞ്ചാരികളെത്തിയത് ഞായറാഴ്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |