ആലപ്പുഴ: വെർച്വൽ ലോകത്തിനപ്പുറം അക്ഷരങ്ങളുടെയും കളിചിരികളുടെയും വാതായനം തുറന്ന് സ്കൂളുകളിൽ ഇന്ന് മണിമുഴങ്ങും. കൊച്ചുകൂട്ടുകാരെ വരവേൽക്കാൻ വർണത്തോരണങ്ങളും ബലൂണുകളും കളിപ്പാട്ടങ്ങളുമായി ക്ലാസ് മുറികളും തയ്യാർ.
പൂർണസമ്മതത്തോടെയാണ് കുട്ടികളെ അയക്കുന്നതെന്ന് സമ്മതപത്രം നൽകിയ രക്ഷിതാക്കളുടെ മക്കൾ മാത്രമാണ് ഇന്ന് സ്കൂൾ പടി വീണ്ടും ചവിട്ടുന്നത്. ഇവരിൽ ആദ്യമായി സ്കൂളിലെത്തുന്നവരുൾപ്പെടെയുണ്ട്. ജില്ലയിൽ എയ്ഡഡ് അൺ എയ്ഡഡ് മേഖലകളിലായി ആകെയുള്ള 8,012 അദ്ധ്യാപകരിൽ 88 പേർക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാത്ത ഈ അദ്ധ്യാപകർ ആദ്യ രണ്ടാഴ്ച നേരിട്ടുള്ള അദ്ധ്യാപനത്തിന് എത്തില്ല. സ്കൂളുകൾ സുഗമമായി പ്രവർത്തിക്കാനുള്ള എല്ലാ സഹായവും ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്.
കുട്ടനാട്ടിൽ 25 സ്കൂളുകൾ തുറക്കില്ല
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെള്ളക്കെട്ടുള്ള സ്കൂളുകൾ തുറക്കില്ല. 25ഓളം സ്കൂളുകളാണ് ഇത്തരത്തിലുള്ളത്. ഇവിടങ്ങളിൽ വെള്ളം ഇറങ്ങുന്നതോടെ അദ്ധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. കുട്ടനാട്ടിൽ അൻപതോളം സ്കൂളുകൾ തുറക്കില്ലെന്ന് ആദ്യഘട്ടത്തിൽ പ്രചരണമുണ്ടായിരുന്നെങ്കിലും, നിലവിൽ അത്തരം സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജില്ലാതല പ്രവേശനോത്സവമില്ല
1. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ വിവിധ സ്കൂളുകളിലെ ചടങ്ങിൽ പങ്കെടുക്കും
2. അതത് സ്കൂളുകളിൽ വാർഡ് പ്രതിനിധി ഉദ്ഘാടകനാകും
3. എല്ലാ സ്കൂളിലും സംരക്ഷണ സമിതി
4. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ സാനിറ്റേഷൻ പൂർത്തീകരിച്ചു
5. സൗകര്യം കുറവുള്ള ക്ലാസ് മുറികൾക്ക് പകരം സംവിധാനം
ജില്ലയിൽ ആകെ സ്കൂളുകൾ: 770
ഹയർ സെക്കൻഡറി: 121
വി.എച്ച്.എസ്.സി: 21
""
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും പ്രവേശനോത്സവം നടത്തുക.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |