നെടുമങ്ങാട്: കറവമാടുകളിൽ പെരുകുന്ന അജ്ഞാത രോഗവും അടിക്കടിയുള്ള കാലിത്തീറ്റ വർദ്ധനയും ക്ഷീരകർഷകരെ വെള്ളത്തിലാക്കുന്നു. കാലവർഷം തിമിർത്ത് പെയ്യുമ്പോൾ ആകെയുള്ള വരുമാന മാർഗം വഴിമുട്ടിയതിന്റെ അങ്കലാപ്പിലാണ് നൂറുകണക്കിന് കുടുംബങ്ങൾ. കണ്മുന്നിൽ ചത്തുവീഴുന്ന വളർത്തുമൃഗങ്ങളെക്കണ്ട് വിലപിക്കാൻ മാത്രമേ ഇവർക്ക് സാധിക്കുന്നുള്ളൂ.
കുളമ്പുരോഗമാണെന്ന് പ്രവചിച്ച് വെറ്ററിനറി ഡോക്ടർമാർ മുഖം രക്ഷിക്കുമ്പോൾ രോഗവ്യാപനത്തെക്കുറിച്ചോ അവശേഷിക്കുന്ന പശുക്കളുടെ സംരക്ഷണത്തെ പറ്റിയോ അധികൃതർക്ക് മിണ്ടാട്ടമില്ല. നഗരസഭയിലെ പൂവത്തൂർ ഇന്റിമസി ആയുർവേദ കേന്ദ്രത്തിൽ അഞ്ച് പശുക്കളാണ് ഇങ്ങനെ ചത്തുവീണത്. ഒടുവിൽ ചത്ത പശുക്കുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്താൻ പാലോട് വൈറോളജി ലാബിന് കൈമാറിയെങ്കിലും റിസൾട്ട് പുറത്ത് വിട്ടിട്ടില്ല.
സ്ഥലം എം.എൽ.എയും ഭക്ഷ്യമന്ത്രിയുമായ ജി.ആർ. അനിൽ ഫാം സന്ദർശിച്ച് നിർദേശം നല്കിയിട്ടും നടപടികൾ ഇനിയും അകലെയാണ്. അകിടുവീക്കമാണ് കാലികളുടെ അപ്രതീക്ഷിത മരണത്തിൽ കലാശിക്കുന്നത്. ചികിത്സയിൽ രോഗം കുറഞ്ഞാലും പാൽ ലഭ്യതയിൽ കുറവുണ്ടാകും. പൊടി രൂപത്തിലുള്ള തീറ്റ കൊടുക്കുന്ന കറവ മാടുകളിലാണ് അകിട് വീക്കവും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് കർഷകർ പറയുന്നത്. ചത്ത മാടുകൾക്കെല്ലാം ഇൻഷ്വറൻസ് ഉണ്ട്. പക്ഷെ ഇൻഷ്വറൻസ് എടുപ്പിക്കാൻ കാട്ടുന്ന താത്പര്യമൊന്നും തുക ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ കാട്ടാറില്ലെന്നും പരാതിയുണ്ട്.
തീറ്റയ്ക്ക് വിലകയറി
എള്ള് തിരി, പുളിയരി തുടങ്ങിയ തീറ്റകളാണ് മാടുകൾക്ക് പ്രധാനമായും നല്കുന്നത്. എല്ലായിനം തീറ്റകൾക്കും ദിവവും വില കയറുകയാണ്. വൈക്കോൽ കിട്ടാതായിട്ട് വർഷങ്ങളായി. മുമ്പ് ഇരുപതും മുപ്പതും രൂപയ്ക്ക് ചെറിയ കെട്ട് വൈക്കോൽ കിട്ടുമായിരുന്നു. എന്നാൽ ഇന്ന് വില തോന്നുപടിയാണ്.
ഒരുമാസം മുമ്പുവരെ 22 രൂപയ്ക്ക് ലഭിച്ചിരുന്ന തിരി തീറ്റയ്ക്കും ഇപ്പോൾ 28 രൂപയാണ്. എള്ളിനും പുളിയരിക്കും ഈ നിലയിൽ വർദ്ധനവുണ്ടായി.
ക്ഷീരസാന്ത്വനം വഴിപാടായി
ക്ഷീരകർഷകർക്കായുള്ള 'ക്ഷീര സാന്ത്വനം' ഇൻഷ്വറൻസ് പദ്ധതിയും യാതൊരു പ്രയോജനം ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഗോ സുരക്ഷ, ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷ്വറൻസ് പോളിസികളാണ് ഇതുവഴി അനുവദിക്കുന്നത്. ഓരോ പോളിസിയിലും ചേരുന്നവർക്ക് പ്രീമിയത്തിൽ നിയമാനുസൃത സബ്‌സിഡി അനുവദിക്കുന്നതോടൊപ്പം പ്രീമിയം തുകയിലേക്ക് ക്ഷീരസഹകരണ സംഘങ്ങൾക്കും ഒരു വിഹിതം നൽകാവുന്നതാണെന്നിരിക്കെ, ബന്ധപ്പെട്ടവർ തികഞ്ഞ അനാസ്ഥയാണ് പുലർത്തുന്നതെന്നാണ് ആരോപണം.
ജനശ്രീ ഭീമയോജനയും തഥൈവ...
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ എൽ.ഐ.സിയുമായി ചേർന്ന് 18 വയസിന് മേൽ 60 വയസിൽ താഴെയുള്ള കർഷകർക്കായി ജനശ്രീ ഭീമയോജന പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ കർഷകരിൽ എത്തുന്നില്ലെന്നും പരാതിയുണ്ട്. ഇൻഷ്വറൻസ് പോളിസിയുടെ കാലാവധി പോളിസിയിൽ കാണിച്ചിട്ടുള്ള നിശ്ചിത തീയതി മുതൽ ഒരു വർഷമാണ്. എന്നാൽ കാലാവധി തീരുന്നതിന് മുമ്പ് പ്രീമിയം അടച്ച് ഇൻഷ്വറൻസ് പുതുക്കാൻ യൂണിയനുകളും സംഘങ്ങളും താത്പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം.
ആനുകൂല്യങ്ങൾ ഇങ്ങനെ
ഗോ സുരക്ഷാ പോളിസി മുഖേന കന്നുകാലികൾക്ക് 70,000 രൂപ
കർഷകൻ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 7 ലക്ഷം വരെ
കർഷകന് സ്വാഭാവിക മരണം സംഭവിച്ചാൽ നോമിനിക്ക് 30,000 രൂപ
അപകടമരണം സംഭവിച്ചാൽ 75,000 രൂപ
അപകടത്തിൽ ശാരീരിക വൈകല്യം സംഭവിച്ചാൽ 75,000 രൂപ
കണ്ണിനോ, കൈകാലുകൾക്കോ അപകടം നേരിട്ടാൽ 37, 500 രൂപ
കർഷകരുടെ മക്കൾക്ക് പഠനസഹായം 50,000 രൂപ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |