ഓരോ കേരളപ്പിറവിയും കേരളത്തെ പുതുക്കാനും കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. ഐക്യകേരള പിറവിക്കുശേഷം അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്ന വിധത്തിൽ സാമൂഹികബന്ധങ്ങളെ അഴിച്ചു പണിയുംവിധം അടിസ്ഥാനപരമായ ഇടപെടലുകളാണ് നടത്തിയത്.
ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആ സർക്കാർ ഭൂപരിഷ്കരണം അടക്കം കാർഷികബന്ധങ്ങൾ പൊളിച്ചെഴുതുന്ന വിവിധ നടപടികളിലൂടെ കേരളത്തെ പുരോഗമനപരമായി മാറ്റിയെടുക്കാനാണ് ശ്രമിച്ചത്. വിദ്യാഭ്യാസം സാർവത്രികമാക്കാൻ ആ സർക്കാർ നടത്തിയ ഇടപെടൽ വിദ്യയിലധിഷ്ഠിതമായ ആധുനിക സമൂഹം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. തുടർന്ന് അധികാരത്തിൽ വന്ന പുരോഗമന സർക്കാരുകൾ കേരളത്തെ പുരോഗമന പാതയിൽത്തന്നെ നിലനിറുത്താനുള്ള ഇടപെടലുകൾ നടത്തി. സാമൂഹ്യസുരക്ഷ, സാക്ഷരത, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം തുടങ്ങിയ മേഖലകളിലെല്ലാം കേരളം എടുത്ത മുൻകൈ അപ്രകാരമായിരുന്നു. അവയുടെ തുടർച്ചയെന്നോണമാണ് വികസന-ക്ഷേമ പ്രവർത്തനങ്ങളിലും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ചരിത്രപരമായ മുന്നേറ്റം നടത്തിയത്. 2021 ൽ വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ അഞ്ചുവർഷത്തെ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനു സഹായകമായ രണ്ടു സവിശേഷ മുന്നേറ്റം ഈ കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.
ഒന്നാമത്തേത്, വിദ്യാലയങ്ങൾ തുറന്നുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ക്ലാസ് മുറികളിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതാണ്. രണ്ടാമത്തേത്, കെ.എ.എസ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പൊതുസേവന മേഖലയാകെ നവീകരിക്കുന്ന പ്രവർത്തനം. കൊവിഡ് മഹാമാരി പൂർണമായി ഒഴിഞ്ഞ ഘട്ടത്തിലല്ല വിദ്യാലയങ്ങൾ തുറക്കുന്നത്. എന്നാൽ ശതമാന കണക്കിൽ, ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം പേർക്ക് രണ്ടു ഡോസ് വാക്സിൻ നൽകിയ സംസ്ഥാനമെന്ന നിലയിലും കേന്ദ്ര ആയുഷ് മന്ത്രാലയം നിഷ്കർഷിക്കുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡോസുകൾ കുട്ടികൾക്കു ലഭ്യമാക്കാൻ കൃത്യമായ സംവിധാനമുള്ള സംസ്ഥാനമെന്ന നിലയിലും നാം പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനുമുള്ള പദ്ധതി ഒരുമാസം മുൻപേ നടപ്പിലാക്കി. കുട്ടികളുടെ മാനസികാരോഗ്യം കൂടി ഉറപ്പുവരുത്തുകയാണ് കേരള സർക്കാർ.
60 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കെ.എ.എസ് യാഥാർത്ഥ്യമാവുന്നത്. ഇന്ന് കെ.എ.എസിന്റെ ആദ്യത്തെ ബാച്ചിനു നിയമന ശുപാർശ നൽകുകയാണ്. ഇതു കേരളത്തിന് അഭിമാന നിമിഷമാണ്. ഉയർന്ന യോഗ്യതയും മിടുക്കുമുള്ളവരെ ആകർഷിച്ച് സർവീസിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണു നമ്മുടെ ശ്രമം. ഇതിനു മുന്നോടിയായി ഡിജിറ്റൽ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പൊതുസേവനങ്ങൾ ജനങ്ങളുടെ കരങ്ങളിലേക്കെത്തിക്കുന്ന സംവിധാനത്തിനു കൂടി തുടക്കമിട്ടിട്ടുണ്ട്.
പൊതുജനങ്ങൾക്കാവശ്യമായ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആവർത്തനസ്വഭാവമുള്ള രേഖകൾ ഏകോപിപ്പിച്ച് ഒരൊറ്റ രേഖയാക്കാനുമുള്ള ഇടപെടൽ കൂടി സർക്കാർ നടത്തിയിരുന്നു. ജനകേന്ദ്രീകൃത ഭരണനിർവഹണത്തിലേക്കുള്ള വലിയ ചുവടുവയ്പാണിത്.
കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളത്. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാനുള്ള സംസ്ഥാന-ജില്ലാതല സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കുന്ന നിയമം നടപ്പിലാക്കിയത്, വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്തിയ നടപടി, ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്കുള്ള അനുമതി അതിവേഗം ലഭ്യമാക്കാനുള്ള നിയമം നടപ്പിലാക്കിയത് എന്നിവയാണവ. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകളടങ്ങിയ അപേക്ഷകൾ സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം കോംപൊസിറ്റ് ലൈസൻസ് ലഭ്യമാക്കാൻ വേണ്ട നിയമഭേദഗതി നടത്തി. ഇവയുടെയൊക്കെ ഫലമായി ഈ സർക്കാരിന്റെ കാലയളവിൽ വ്യവസായ മേഖലകളിൽ വലിയ വളർച്ചയുണ്ടായി. ഈ സർക്കാർ അധികാരമേറ്റ ശേഷം 3,220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് ധാരണയായിട്ടുള്ളത്. ലോകത്തെ മുൻനിര ഐ.ടി - ഡിസൈൻ സേവനദാതാക്കളായ ടാറ്റ എലെക്സി, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങി പ്രമുഖ കമ്പനികളടക്കം ധാരാളം മുൻനിര സംരംഭകർ കേരളത്തിൽ പുതിയ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. 4,299 പുതിയ എം.എസ്.എം. ഇ യൂണിറ്റുകളാണ് ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ആരംഭിച്ചത്. അതുവഴി 17,448 തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വികസനം സാമൂഹ്യ നീതിയിലധിഷ്ഠിതമാകണമെന്ന കാഴ്ചപ്പാടാണ് ഈ സർക്കാരിന്റേത്. ലൈഫ് വീടുകൾ പൂർത്തീകരണത്തിന് ഈ ഘട്ടത്തിൽ മുൻഗണന നൽകിയവയിലും നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികളിലും പ്രവൃത്തികളിലും സാമൂഹ്യനീതിക്കു സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതു പ്രകടമായിരുന്നു. വികസനത്തിന്റെ ഗുണങ്ങൾ എല്ലാവരിലേക്കുമെത്താൻ അഭ്യസ്തവിദ്യരും ശേഷീസമ്പന്നരുമായ ചെറുപ്പക്കാർക്ക് ഇന്നാട്ടിൽത്തന്നെ അവരുടെ കഴിവുകൾക്കും അഭിരുചികൾക്കും അനുസൃതമായ തൊഴിലുകൾ ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്. അതിനായി 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനും, അവ കരസ്ഥമാക്കാൻ കഴിയുന്ന ശേഷിവികസനം ഉറപ്പുവരുത്താനുമുള്ള പദ്ധതി കെ-ഡിസ്കിലൂടെ ആവിഷ്കരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ബദൽനയങ്ങൾ നടപ്പാക്കി വികസന സൂചികകളിൽ ആഗോളനിലവാരത്തിലേക്കുയർന്ന കേരളം ബദൽനയങ്ങൾ പിന്തുടർന്നാണ് സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കാര്യത്തിൽ രാജ്യത്തിനു മാതൃകയായത്. ജനക്ഷേമം മുൻനിറുത്തിയുള്ള ബദൽ വികസന കാഴ്ചപ്പാട് ലൈഫ്, ആർദ്രം എന്നീ മിഷനുകളുടെ പ്രവർത്തനത്തിലും ദുരിതാശ്വാസനിധിയിലൂടെ നൽകുന്ന സഹായങ്ങളിലും വ്യക്തമാണ്.
കെ-റെയിൽ പോലെ ഭാവിക്ക് ഉതകുന്ന ഗതാഗത സൗകര്യങ്ങൾ കൂടി ഉറപ്പുവരുത്തി കേരളത്തെ വികസിത രാജ്യങ്ങൾക്കു സമാനമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത് സേവനം, വിനോദസഞ്ചാരം എന്നിങ്ങനെ കേരളത്തിനു തനതു സാദ്ധ്യതകളുള്ള മേഖലകളുടെ വികസനത്തിനു വഴിയൊരുക്കും. നവകേരളം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും ദുരന്തങ്ങൾക്കോ ദുഷ്പ്രചാരണങ്ങൾക്കോ തകർക്കാൻ കഴിയാത്തതുമായ ആധുനിക സമൂഹത്തെക്കുറിച്ചുള്ള സങ്കല്പമാണ്. അതിന്റെ കേന്ദ്രത്തിലുള്ളത് ഓരോ കേരളീയനുമാണ്. കേരളത്തെ ലോകത്തിനു മുന്നിൽ മാതൃകയായി ഉയർത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലധിഷ്ഠിതമായ സമൂഹമായി പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പൂർണ പിന്തുണയേകുമെന്ന പ്രതിജ്ഞയെടുത്ത്, നമുക്ക് ഈ കേരളപ്പിറവി ദിനം അർത്ഥവത്താക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |