തിരുവനന്തപുരം : ഡോക്ടർമാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപിച്ച് കേരള
ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) ആഭിമുഖ്യത്തിൽ ഡോക്ടർമാർ ആരംഭിച്ച നില്പുസമരം മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ഒരുമാസത്തിന് ശേഷം സമരം വീണ്ടും തുടങ്ങുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ്. വിജയകൃഷ്ണനും സെക്രട്ടറി ഡോ.ടി.എൻ. സുരേഷും അറിയിച്ചു. അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും രാവിലെ 10മുതൽ 12വരെയാണ് നില്പു സമരം നിശ്ചയിച്ചിരുന്നത്.
രോഗീപരിചരണത്തെ ബാധിക്കാത്തവിധം ഒരുമാസത്തോളമായി നടത്തിവന്ന നിസഹകരണ സമരം ഫലം കാണാതെവന്നതോടെ ഇന്നലെ രാവിലെ 10നാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നില്പുസമരം തുടങ്ങിയത്. 12മണിയോടെയായിരുന്നു ചർച്ചയ്ക്ക് വിളിപ്പിച്ചത്.
ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ അനുകൂല തീരുമാനം ഉണ്ടാകുമെന്നും മന്ത്രി സംഘടന പ്രതിനിധികളെ അറിയിച്ചു. ഇതോടെയാണ് സമരത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചത്. ഇതോടൊപ്പം ഈമാസം 16ന് കൂട്ട അവധിയെടുത്തുള്ള പ്രതിക്ഷേധവും മാറ്റിവച്ചു. അതേസമയം പരിശീലന പരിപാടികളും യോഗങ്ങളും ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള നിസ്സഹരണ സമരം തുടരും.
ശമ്പള പരിഷ്‌കരണത്തിൽ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിറുത്തലാക്കിയതും എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും കൂടാതെ നിറുത്താലാക്കിയ പേഴ്‌സണൽ പേ, റേഷ്യോ പ്രമോഷൻ, മൂന്നാം ഹയർഗ്രേഡ് എന്നിവ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരരംഗത്തിറങ്ങിയത്.
അതേസമയം ഇത്തരമൊരു സമരം അനാവശ്യമാണെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കുള്ള ആനുകൂല്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന നടപടി സർക്കാർ അംഗീകരിക്കരുതെന്ന് കേരള ഗവൺമെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |