ആറ്റിങ്ങൽ: അഭിമാനിക്കാവുന്ന നേട്ടങ്ങളിലേയ്ക്ക് കുതിച്ചുകൊണ്ടിരുന്ന മിസ് കേരള അൻസി കബീറിന്റെ (25) മരണവാർത്ത അറിഞ്ഞ ഞെട്ടലിലാണ് ജന്മനാട്. അൻസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആലംകോട് മുസ്ളീം ജമാ അത്ത് കബർസ്ഥാനിൽ കബറടക്കും. അൻസിയുടെ അച്ഛൻ കബീർ ഖത്തറിലാണ്. അദ്ദേഹവും ഇന്ന് നാട്ടിലെത്തും.
2019 ലെ മിസ് കേരളയായിരുന്നു അൻസി. അതിനു ശേഷം മിസ് സൗത്ത് ഇന്ത്യ പട്ടവും ലഭിച്ചിരുന്നു. മിസ് ഇന്ത്യ പട്ടത്തിനായുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സൗന്ദര്യ കലയോടും അഭിനയത്തോടും ഡാൻസിനോടും ചെറുപ്പം മുതലേ കമ്പമുള്ള മകളുടെ ആഗ്രഹങ്ങൾക്ക് മാതാപിതാക്കൾ ഒരിക്കലും എതിര് നിന്നിരുന്നില്ല. തിരുവനന്തപുരത്തെ മരിയൻ എൻജിനിയറിംഗ് കോളേജിൽ നിന്നും ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് പാസായ ശേഷം ഇൻഫോസിസിൽ ജോലിനോക്കുകയായിരുന്നു. ഇപ്പോൾ വർക്ക് അറ്റ് ഹോം പ്രകാരം കൊച്ചിയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്.
'പോകാനുള്ള സമയമായി..'
അൻസി അവസാനമായി കുറിച്ചത്
അപകടത്തിന് മണിക്കൂറുകൾക്കു മുമ്പാണ് ഇൻസ്റ്റഗ്രാമിൽ അൻസിയുടെ ഒരു കുറിപ്പ് വന്നത്. 'പോകാനുള്ള സമയമായി...' എന്നായിരുന്നു കുറിപ്പ്. ആ വാക്ക് അറംപറ്റിയതുപോലെ ആയതിലുള്ള വിഷമത്തിലാണ് സുഹൃത്തുക്കൾ. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് അൻസിയുടെ അപകടമരണം നാട്ടിലറിഞ്ഞത്.
സ്കൂൾ പഠനകാലം മുതൽ വിപുലമായ സുഹൃത് വലയത്തിന്റെ ഉടമയായിരുന്നു. സൗന്ദര്യ മത്സര രംഗത്തും ഫാഷൻ ഡിസൈനിംഗിലും അൻസിയുടെ നേട്ടങ്ങളെ അഭിമാനത്തോടെയാണ് വീട്ടുകാർക്കൊപ്പം കൂട്ടുകാരും കണ്ടത്. അപകട വാർത്ത അറിഞ്ഞതോടെ ഇന്നലെ രാവിലെ മുതൽ അൻസിയുടെ വീട്ടിലേക്ക് സഹപാഠികളുടെയും സഹപ്രവർത്തകരുടെയും പ്രവാഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |