ന്യൂഡൽഹി: 2ജി സ്‌പെക്ട്രം റിപ്പോർട്ടിൽ രണ്ടാം യു.പി.എ സർക്കാരിനെ അപകീർത്തിപ്പെടുത്തിയതിന് മുൻ സി.എ.ജി വിനോദ് റായ് മാപ്പ് പറയണമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.
രണ്ടാം യു.പി.എ സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച അഴിമതി ആരോപണത്തിൽ അന്നത്തെ കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറൽ ആയിരുന്ന വിനോദ് റായ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. മൻമോഹൻ സിംഗിന്റെ പേര് അഴിമതി കഥകളിൽ ചേർത്തപ്പോൾ സഞ്ജയ് നിരുപമിന്റെ പേരും പരാമർശിച്ചിരുന്നു. നിരുപം നൽകിയ മാനനഷ്ടകേസിൽ തെറ്റായ വിവരം റിപ്പോർട്ടിൽ നൽകിയതിന് വിനോദ് റായ് കോടതി മുമ്പാകെ മാപ്പ് പറഞ്ഞതോടെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് രംഗത്തെത്തിയത്. വിനോദ് റായ് സമർപ്പിച്ച റിപ്പോർട്ടിലും കോൺഗ്രസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിനോദ് റായ് സമർപ്പിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ ആയുധമാക്കി ദേശീയ തലത്തിൽ ബി.ജെ.പി അധികാരത്തിലെത്തി. ഡൽഹിയിൽ ഉൾപ്പടെ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ബി.ജെ.പിയുടെ താത്പര്യം സംരക്ഷിക്കാൻ വ്യാജ റിപ്പോർട്ട് തയാറാക്കിയ വിനോദ് റായ്‌ക്കെതിരെ അന്വേഷണം നടത്തി ശിക്ഷ നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |