തിരുവനന്തപുരം: കൊവിഡിന് ശേഷം എ.സി ലോഫ്ലോർ ബസുകളിൽ യാത്ര ചെയ്യാൻ ജനം മടിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. അത്യാവശ്യമുള്ള ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ കൂടുന്നതിനനുസരിച്ച് സർവീസും വർദ്ധിപ്പിക്കും. 190 എ.സി ബസുകളിൽ 40 എണ്ണം മാത്രമാണ് ഓടുന്നത്. 85 എണ്ണം വർക്ക് ഷോപ്പുകളിലാണ്. 65 എണ്ണം വിവിധ ഡിപ്പോകളിൽ നിറുത്തിയിട്ടിരിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ എല്ലാ ബസും നിരത്തിലിറക്കും. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി എ.സി ബസുകളിൽ ബഡ്‌ജറ്റ് ടൂർ, സൈറ്ര് സീയിംഗ് പദ്ധതിയും നടപ്പാക്കും. ബൈപാസ് റൈഡർ, ചെയിൻ സർവീസുകൾ, വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ എന്നിവയിൽ എ.സി ബസും ഉപയോഗിച്ച് രാത്രിയും പകലും ഓരോ മണിക്കൂർ ഇടവേളയിൽ തിരുവനന്തപുരം - കോഴിക്കോട് എൻ.എച്ച്, എം.സി റോഡുകളിലൂടെ ഉടൻ സർവീസ് ആരംഭിക്കും. തിരുവനന്തപുരം - എറണാകുളം, എറണാകുളം - കോഴിക്കോട് ചെയിൻ സർവീസുകൾ, വിമാനത്താവളങ്ങളിലേക്കുള്ള ഗൾഫ് കണക്ട് സർവീസുകൾ എന്നിവയ്‌ക്കായി കൂടുതൽ എ.സി ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഷോപ്പിംഗ് കോംപ്ലക്സിന്റെ തകരാർ:
വിലയിരുത്താൻ സമിതി
കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട്ടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ തകരാർ വിലയിരുത്തി ശുപാർശ നൽകാൻ അഞ്ചംഗ സാങ്കേതിക വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തകരാർ പരിഹരിച്ച് കെട്ടിടം ശക്തിപ്പെടുത്താൻ ലിമിറ്റഡ് ടെൻഡറിലൂടെ കരാറുകാരെ നിയമിക്കുന്നതിന് കെ.ടി.ഡി.എഫ്.സി ബോർഡിന്റെ അംഗീകാരം നേടണം. ഒരു മാസത്തിനുള്ളിൽ ശക്തിപ്പെടുത്തലിന് ഭരണാനുമതിയും നൽകണം. തകരാറിന് കാരണക്കാരായ കരാറുകാരുടെയും ആർക്കിടെക്ടിന്റെയും പേരിൽ നിയമനടപടി ആരംഭിക്കാനും പുനരുദ്ധാരണത്തിനുള്ള തുക ഇവരിൽ നിന്ന് ഈടാക്കാനും കെ.ടി.ഡി.എഫ്.സിക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി എടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |