ചിറ്റൂർ: 2018ൽ പൊള്ളാച്ചി സ്വദേശിയായ വ്യാപാരിയെ തട്ടികൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ആലത്തൂർ വാനൂർ, ലക്ഷം വീട് ഹക്കീം എന്ന എച്ച്.അബ്ദുൾ ഹക്കീമിനെയാണ് കോയമ്പത്തൂർ ഒറ്റക്കാൽ മണ്ഡപത്ത് ഒളിവിൽ കഴിയവെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
2018 ഏപ്രിൽ 29ന് പൊള്ളാച്ചി സ്വദേശിയും പച്ചക്കറി വ്യാപാരിയുമായ പ്രഭു തൃശ്ശൂരിൽ നിന്ന് രാത്രി 1.30 ന് പൊള്ളാച്ചിയിലേക്ക് പോകുന്ന വഴി കുതിരാനിൽ നിന്ന് ലിഫ്റ്റ് ചോദിച്ച് നാലംഗസംഘം കാറിൽ കയറുകയായിരുന്നു. പിന്നീട് ഇയാളിൽ നിന്ന് കൈയിലുണ്ടായിരുന്ന നാലരലക്ഷം രൂപ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർന്നു. ശേഷം കൊഴിഞ്ഞാമ്പാറയിലെ ഒരു തെങ്ങിൻതോപ്പിലെത്തിച്ച് ഇയാളെ കെട്ടിയിട്ട് വീട്ടുകാരോട് പത്തുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഒന്നരലക്ഷം രൂപകൂടി കൊടുത്താണ് പ്രതിയെ മോചിപ്പിച്ചത്. ഇവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പൊള്ളാച്ചി സ്വദേശികളായ നവാസ് (29), മാതേഷ് കുമാർ (34) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂലായിൽ പൊള്ളാച്ചി സ്വദേശി അമാനുള്ളയെയും (34) പിടികൂടി. 2021 ആഗസ്തിൽ കഞ്ചിക്കോട് ചടയൻ കാലായി, തോട്ടു മാടൻ വീട്ടിൽ കെ.അജിത് കുമാറും (26) അറസ്റ്റിലായിരുന്നു.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. എ.എസ്.പി പദം സിംഗിന്റെ നിർദേശപ്രകാരം സി.ഐ എം.ശശിധരൻ, എസ്.ഐ വി.ജയപ്രസാദ്, എ.എസ്.ഐ ഇ.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ.വിനോദ് കുമാർ, എസ്.അനീഷ്, മണികണ്ഠൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാമസ്വാമി, കെ.അനു, എൽ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ചിറ്റൂർ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് ആലത്തൂർ ജയിലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |