തിരുവനന്തപുരം: ചിറയിൻകീഴിൽ സഹോദരിഭർത്താവിനെ മതംമാറാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിച്ച ഡോ.ഡാനിഷ് ജോർജ് പിടിയിലായി. തമിഴ്‌നാട്ടിൽ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഡാനിഷ് പിടിയിലായത്. ക്രൂരമർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിക്കായി വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ ഡാനിഷിന്റെ ഫോൺ സിഗ്നൽ തമിഴ്‌നാട്ടിൽ നിന്ന് ലഭിച്ചു.
തുടർന്ന് തമിഴ്നാട്ടിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ച് ഊട്ടിയിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇന്നോ നാളെയോ ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബോണക്കാട് ക്ഷേത്രത്തിൽവച്ച് കഴിഞ്ഞമാസം 28ന് ചിറയിൻകീഴ് ആനത്തലവട്ടം എം.എ നിവാസിൽ മിഥുൻ കൃഷ്‌ണ(29), ദീപ്‌തി (22) എന്നിവർ വിവാഹിതരായത്. 29ന് ഇവർ പൊലീസ് സ്‌റ്റേഷനിലെത്തി വിവാഹിതരായെന്ന് അറിയിച്ചു. തുടർന്ന് 31ന് പളളിയിൽവച്ച് വിവാഹം നടത്തിത്തരാമെന്ന് അറിയിച്ച് ഡാനിഷ് ഇരുവരെയും വിളിച്ചുവരുത്തി. പിന്നീട് മതംമാറാൻ ആവശ്യപ്പെട്ടെങ്കിലും മിഥുൻ ഇതിന് തയ്യാറായില്ല. ഇതോടെ മിഥുന് നേരെ ഡാനിഷ് ക്രൂരമർദ്ദനം അഴിച്ചുവിട്ടു.
മർദ്ദനത്തിൽ തലയ്‌ക്കും കൈകാലുകൾക്കും നട്ടെല്ലിനും മിഥുന് ഗുരുതര പരിക്കേറ്റു. മിഥുന് ശസ്‌ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ് ഡാനിഷ് ജോർജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |