കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് നിരീക്ഷിക്കാൻ രണ്ട് ബോട്ടിലും ജീപ്പുകളിലും തമിഴനാട് ഉദ്യോഗസ്ഥർ റോന്തുചുറ്റുമ്പോൾ, ജനങ്ങളുടെ സുരക്ഷയെക്കരുതി, അതിനേക്കാൾ ജാഗ്രത പുലർത്തേണ്ട കേരളത്തിന് സ്വന്തമായി ബോട്ടില്ല. വനമേഖലയിൽ സഞ്ചരിക്കാൻ പ്രാപ്തമായ ജീപ്പില്ല. തമിഴ്നാട് നൽകുന്ന വിവരങ്ങൾ വച്ച് തമിഴ്നാടിനെതിരെ സുപ്രീംകോടതിയിൽ കേസ് നടത്തേണ്ട പരിതാപകരമായ അവസ്ഥ.
അണക്കെട്ടിന്റെ സ്ഥിതി, വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെയും ഒഴുകിവരുന്ന വെള്ളത്തിന്റെയും അളവ്, ജലനിരപ്പ്, തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നിത്യവും നിരീക്ഷിക്കേണ്ട ബാധ്യത കേരളത്തിനുണ്ട്. അതിനായി കുമളിയിൽ ഓഫീസുണ്ട്. ഇവർക്കായി ഒരു സ്പീഡ് ബോട്ട് ഉണ്ടായിരുന്നു. 2017ൽ കാട്ടാന ചവിട്ടിപ്പൊളിച്ചു. പിന്നെയുള്ളത് 1997 മോഡൽ മഹീന്ദ്ര ജീപ്പാണ്. ഇതിൽ ആനക്കാട്ടിലൂടെയുള്ള യാത്ര സുരക്ഷിതമല്ല. അണക്കെട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് കുമളിയിലെ ഓഫീസ്. തേക്കടിയിൽ നിന്ന് മുക്കാൽ മണിക്കൂർ ബോട്ടിലോ, വണ്ടിപ്പെരിയാർ വഴി വള്ളക്കടവിലെത്തി വനത്തിലൂടെ ജീപ്പിലോ അണക്കെട്ടിലെത്താം.
വിനോദസഞ്ചാരികളുടെ ഉല്ലാസയാത്രയ്ക്കും വനമേഖലയിലെ പട്രോളിംഗിനുമൊക്കെയായി വനംവകുപ്പ് ഉപയോഗിക്കുന്ന ബോട്ട് ചോദിച്ചുവാങ്ങിയാണ് പലപ്പോഴും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ട് സന്ദർശിക്കുന്നത്.
അണക്കെട്ടിൽ നിത്യവും എത്തണം
സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച നിരീക്ഷണസമിതി വർഷത്തിൽ രണ്ടുതവണയും ഉപസമിതി മാസത്തിൽ ഒരുതവണയും കുമളി സെക്ഷനിലെ ഉദ്യോഗസ്ഥർ നിത്യവും അണക്കെട്ട് സന്ദർശിക്കേണ്ടതാണ്. സുപ്രീംകോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറയണമെങ്കിൽ കേരളത്തിന്റെ പക്കലും സ്ഥിതിവിവരക്കണക്കുകളുണ്ടാകണം.
ജലവിഭവ വകുപ്പും സംവിധാനവും
സബ് ഡിവിഷൻ: കുമളി
അസിസ്റ്റന്റ് എൻജിനിയർ: ഇല്ല
മൊത്തം തസ്തിക : 33
നിലവിലെ ജീവനക്കാർ: 22
സാങ്കതിക വിഭാഗത്തിലെ ഒഴിവ്: 9
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |