കൊച്ചി: സംസ്ഥാനത്ത് സ്വർണം, അടയ്ക്ക, പ്ളൈവുഡ് തുടങ്ങിയ ഉത്‌പന്നങ്ങൾ വ്യാപകമായി നികുതി വെട്ടിച്ച് കടത്തുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ ആരംഭിച്ച കർശന പരിശോധനകൾ തുടരുമെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി. നികുതി വെട്ടിപ്പ് തടയാൻ രൂപീകരിച്ച സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗമാണ് പരിശോധനകൾ നടത്തുന്നത്.
നികുതി വെട്ടിച്ചുള്ള ചരക്കുകടത്ത് പരിശോധിച്ച്, നിയമപരമായ നടപടികളെടുക്കാൻ ജി.എസ്.ടി വകുപ്പ് 129, 130 പ്രകാരം അധികാരമുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. പരിശോധനകൾക്കായി അസിസ്‌റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ പ്രോപ്പർ ഓഫീസർമാരായി അധികാരപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിലും അല്ലാതെയുമുള്ള നികുതിവെട്ടിച്ചുള്ള ചരക്കുകടത്ത് അടുത്തകാലത്ത് വ്യാപകമാണ്. നികുതി വെട്ടിപ്പ് സംശയിക്കുന്ന സ്ഥലങ്ങളെയോ വ്യക്തികളെയോ നിരീക്ഷിക്കുന്നത് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിയമപരമായ ചുമതലയാണ്. പരിശോധനകൾ തടസപ്പെടുത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ക്രിമിനൽ നടപടികളെടുക്കുമെന്നും ജി.എസ്.ടി വകുപ്പ് അറിയിച്ചു.
അന്യായമായ പരിശോധനകളെ
ചെറുക്കും: എ.കെ.ജി.എസ്.എം.എ
നിയമം സംബന്ധിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥർക്കിടയിൽ തന്നെ ആശയക്കുഴപ്പമുണ്ടെന്നും ഇതിന് ബലിയാടാകുന്നത് മുഖ്യമായും സംസ്ഥാനത്ത് നിയമപ്രകാരം വ്യാപാരം നടത്തുന്ന സ്വർണ വ്യാപാരികളാണെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു.
തൃശൂരിൽ നിന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ പ്രകാരമുള്ള എല്ലാ ചട്ടങ്ങളും പാലിച്ച് തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം, തിരുവനന്തപുരത്തെ ജി.എസ്.ടി ഉദ്യോഗസ്ഥർ ഓരോരോ കാരണങ്ങൾ പറഞ്ഞ് പിടികൂടുകയാണ്. പിന്നീട് തൃശൂരുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോൾ തെറ്റ് ബോദ്ധ്യപ്പെട്ട് സ്വർണം തിരിച്ചുനൽകും. ഇവിടെ പ്രയാസം നേരിടുന്നത് സ്വർണ വ്യാപാരികളാണ്.
നിയമപ്രകാരമുള്ള അളവിൽ സ്വർണം കൈവശം വയ്ക്കുന്നവരെയും വേട്ടയാടുന്നു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത അന്യായമായ പിഴ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ കൈയിൽ ഫണ്ടില്ലാതാവുമ്പോൾ സ്വർണവ്യാപാര മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിച്ച് വേട്ടയാടുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എ.കെ.ജി.എസ്.എം.എ ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |