കാബൂൾ : അഫ്ഗാനിൽ വനിതാ ആക്ടിവിസ്റ്റ് വെടിയേറ്റ് മരിച്ചു .വടക്കൻ അഫ്ഗാനിസ്ഥാനിലെ ആക്ടിവിസ്റ്റും സാമ്പത്തിക ശാസ്ത്ര അദ്ധ്യാപികയുമായിരുന്ന ഫ്രോസൻ സാഫി (29 ) ആണ് വെടിയേറ്റ് മരിച്ചത്. മസാർ ഇ ഷെരീഫിലെ വടക്കൻ മേഖലയിൽ സാഫി ഉൾപ്പെടെ 4 സ്ത്രീകൾ കൊല്ലപ്പെട്ടെന്ന വാർത്ത താലിബാൻ നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഒരു വീട്ടിനുള്ളിൽ നിന്നാണ് കണ്ടെടുത്തതെന്നും താലിബാൻ സർക്കാർ വക്താവ് ഖ്വാരി സയീദ് ഖോസ്തി പറഞ്ഞു. അറസ്റ്റ് ചെയ്തവർ കുറ്റം സമ്മതിച്ചതായും കൊല്ലപ്പെട്ട സ്ത്രീകളെ അവർ വീട്ടിൽ ക്ഷണിച്ചു വരുത്തി വകവരുത്തുകയുമായിരുന്നെന്ന് ഖോസ്തി കൂട്ടിച്ചേർത്തു.
ഒക്‌ടോബർ 20ന് കാണാതായ ഫ്രോസൻ സാഫിയുടെ മൃതദേഹം മസാർ ഇ ഷെരീഫിലെ മോർച്ചറിയിലാണ് കണ്ടെത്തിയത്.സാഫിയുടെ മുഖം വെടിയുണ്ടകളാൽ തകർന്ന നിലയിലായിരുന്നെന്നും വസ്ത്രങ്ങൾ കണ്ടാണ് മൃതദേഹം സഹോദരിയുടേതാണെന്ന് തിരിച്ചറിഞ്ഞതെന്നും സഹോദരി റീത്ത പറഞ്ഞു.
വെടിയേറ്റ് മരിച്ച രണ്ട് അജ്ഞാത സ്ത്രീകളുടെ മൃതദേഹങ്ങൾ താലിബാൻ സുരക്ഷാ സേന കൊണ്ടുവന്നതായി മസാർ ഇ ഷെരീഫിലെ ആശുപത്രിയിലെ ഡോക്ടർ മെറാജ് ഫാറൂഖിയും പറഞ്ഞു. വിദേശത്തെത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമാകാനാണ് സാദ്ധ്യതയെന്ന് ബാൽഖ് പ്രവിശ്യയിലെ താലിബാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡയറക്ടറായ സബിഹുള്ള നൂറാനി പ്രതികരിച്ചു. രാജ്യത്ത് സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടയിലായ പുതിയ സംഭവം നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സ്ത്രീകൾ ദുരിതാശ്വാസ മേഖലയിൽ പ്രവർത്തിക്കേണ്ടെന്ന് താലിബാൻ
രാജ്യത്തെ ദുരിതാശ്വാസമേഖലകളിൽ ഇനി മുതൽ സ്ത്രീകൾ പ്രവർത്തിക്കേണ്ടതില്ലെന്ന നിലപാടുമായി താലിബാൻ രംഗത്ത്. അന്താരാഷ്ട്രതലത്തിലെ മനുഷ്യാവകാശ സംഘടനകളാണ് വിവരം പുറത്തുവിട്ടത്. നിലവിൽ വിവിധ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ് വിദേശ ഏജൻസികൾക്കൊപ്പം പ്രവർത്തിക്കുന്നത്. യുദ്ധത്തിലൂടെ കടുത്ത ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് താലിബാന്റെ തീരുമാനമെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണ് താലിബാൻ നടത്തുന്നതെന്നും വിലക്ക് പിൻവലിച്ചില്ലെങ്കിൽ ജീവൻ രക്ഷാരംഗത്ത് വലിയ ദുരിതമാണുണ്ടാവുമെന്നും അവർ ചൂണ്ടിക്കാട്ടി.
നിലവിൽ 34 പ്രവിശ്യകളിൽ മൂന്നിടത്തു മാത്രമാണ് സ്ത്രീകൾക്ക് സേവനം ചെയ്യാൻ അനുമതിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |