ആലപ്പുഴ: അഴിമതി വിമുക്ത മുഖം, വികസനതേരാളി എന്നീ നിലകളിൽ ജി. സുധാകരൻ തിളങ്ങി നിൽക്കുന്നതിനിടെയുള്ള പാർട്ടിയുടെ അച്ചടക്ക നടപടി ആലപ്പുഴ സി.പി.എമ്മിൽ വലിയ ചലനം സൃഷ്‌ടിച്ചേക്കും. വി.എസിന് ശേഷം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവായ സുധാകരനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം ആലപ്പുഴയിലെ പാർട്ടിയിലുണ്ട്. പാർട്ടി സമ്മേളനങ്ങൾ പുരോഗമിക്കുന്നതിനിടെയുള്ള അച്ചടക്ക നടപടി ജില്ലയിലെ സമവാക്യങ്ങളിലും മാറ്റം വരുത്താം.
നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പ്രചാരണത്തിൽ പൂർണ മനസോടെ പ്രവർത്തിച്ചില്ല, സ്ഥാനാർത്ഥിക്കെതിരെയുള്ള പ്രചാരണം പ്രതിരോധിച്ചില്ല, ഫണ്ട് സമാഹരിക്കുന്നതിൽ വീഴ്ച പറ്റി എന്നിങ്ങനെയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. എന്നാൽ, പരാതിക്കാരനായ എച്ച്. സലാം എം.എൽ.എയ്‌ക്കും വീഴ്ച സംഭവിച്ചെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും അക്കാര്യത്തിൽ നടപടിയിലേക്ക് നീങ്ങാതിരുന്നതും ചർച്ചയാകുന്നു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട രാഷ്‌ട്രീയ പ്രവർത്തനത്തിൽ കളങ്കിതമായ പരിവേഷം സുധാകരന് ഒരിക്കലും ഏൽക്കേണ്ടി വന്നിരുന്നില്ല. സംഘടനാ പ്രവർത്തനങ്ങളിൽ കർക്കശക്കാരനായ പോരാളിയുടെ പരിവേഷമായിരുന്നു. മന്ത്രിയെന്ന നിലയിൽ വികസനത്തിന്റെയും അഴിമതി രഹിത ഭരണത്തിന്റെയും നേർക്കാഴ്ച ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. 15 വർഷത്തിനിടെ അമ്പലപ്പുഴ മണ്ഡലത്തിലെ വികസനം എതിരാളികൾ പോലും അംഗീകരിക്കും.
ആലപ്പുഴയിൽ പാർട്ടി പിടിച്ചെടുക്കാൻ പുതിയൊരു നിര അടുത്തകാലത്ത് രംഗത്തെത്തിയിരുന്നു. മന്ത്രി സജി ചെറിയാൻ, എ.എം.ആരിഫ് എം,പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരെ പിന്തുണയ്‌ക്കുന്നർ ഒളിഞ്ഞും തെളിഞ്ഞും സുധാകരനുമായി പോരാട്ടത്തിലായിരുന്നു. അവർക്ക് കൂടുതൽ ശക്തി പകരുന്നതാണ് സുധാകരനെതിരെയുള്ള നടപടി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നിർദ്ദേശിച്ചപ്പോൾ സംസ്ഥാന സമിതിയിൽ പ്രവർത്തിച്ചോളാമെന്ന് പറഞ്ഞ നേതാവാണ് സുധാകരൻ. പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണൻ, എം.എ. ബേബി എന്നിവർക്ക് മുമ്പേ സംഘടനാ പ്രവർത്തനങ്ങളിൽ പ്രധാന ചുമതലകളിലെത്തിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |