കൊച്ചി : ഇരുന്നൂറ് കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. സംഘം രണ്ടു കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് കറുകുറ്റിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, പൊക്കൽ സ്വദേശി ഫൈസൽ, തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ എന്നിവരാണ് പ്രതികൾ.
രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് ഇവർ കഞ്ചാവ് കടത്തിയത്. ആന്ധ്രയിൽ നിന്നും 2000 മുതൽ 3000 രൂപയ്‌ക്കാണ് കഞ്ചാവ് ഇവർ വാങ്ങിയിരുന്നത്. കേരളത്തിലെത്തിച്ച് 20,000 മുതൽ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. അനസും ഫൈസലും മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ളവരാണ്. ഇരുവരും പ്രദേശത്തെ ലഹരി ഇടപാടിന്റെ പ്രധാന കണ്ണികളാണ് എന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നാർകോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |