കൊച്ചി: ഡോക്‌ടറേറ്റ് വിവാദത്തിൽ പുതിയ ന്യായീകരണവുമായി വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. വിയറ്റ്നാമിൽ നിന്നുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാൽ ആദ്യം പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഫേസ്ബുക്കിലും ഷാഹിദ കമാൽ കുറിച്ചത്. എന്നാൽ ഇപ്പോൾ ലോകായുക്തയ‌്ക്ക് നൽകിയിരിക്കുന്ന രേഖയിൽ പറയുന്നത്, ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്നാണ്.
പല പ്രമുഖർക്കും പ്രസ്‌തുത സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ‌്ക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.
വനിതാകമ്മിഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖിലഖാനാണ് പരാതി നൽകിയത്. ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മിഷൻ വെബ്‌സൈറ്റിൽ ഫോട്ടോയ്ക്ക് താഴെ ചേർത്തിട്ടുള്ളത്.
2009ൽ കാസർകോട് ലോക്സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസയോഗ്യത ബി.കോം ആണ് കാണിച്ചിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ ബി.കോം പാസായിട്ടില്ലെന്നും കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നതായി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ മരണശേഷം വിദൂരവിദ്യാഭ്യാസത്തിലൂടെ ബി.കോമും പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയെന്ന് അവകാശപ്പെട്ടിരുന്നതായി പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |