ന്യൂഡൽഹി: രാസമലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ കാളിന്ദി കുഞ്ജിനടുത്തുള്ള യമുനാനദിയിലെമ്പാടും വിഷപ്പത നിറഞ്ഞു. യമുനാനദിയുടെ പലഭാഗങ്ങളും വിഷപ്പതയിൽ മൂടി.
വ്യവസായി മാലിന്യം തള്ളിയത് മൂലം നദിയിലെ അമോണിയ തോത് ഉയർന്നതും ഫോസ്‌ഫേറ്റ് അംശവുമാണ് വിഷപ്പതയുണ്ടാവാനുള്ള പ്രധാന കാരണം.
നദീ മലിനീകരണത്തിന്റെ സൂചകമായ അമോണിയയുടെ അംശം ശനിയാഴ്ചയും ഞായറാഴ്ചയും 2.2 പി.പി.എമായിരുന്നു (പാർട്ട്സ് പെർ മില്യൺ). വായു, ജലം, മറ്റ് ദ്രാവകങ്ങൾ എന്നിവയിലെ മലിനീകരണത്തിന്റെ സാന്ദ്രത മനസ്സിലാക്കാനുപയോഗിക്കുന്ന അളവാണിത്.
നാല് ദിവസം നീണ്ടുനിൽക്കുന്ന ഛാട്ട്പൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തരിൽ ചിലർ നദിയിൽ മുങ്ങിക്കുളിച്ചു. ചിലർ തിരികെപ്പോയി.
വിഷപ്പത ഡൽഹിയിലെ പല പ്രദേശങ്ങളിലേക്കുള്ള ജല വിതരണത്തെയും ബാധിച്ചു.
ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഡി.ഡി.എം.എ) ഈ വർഷം യമുനാ നദിക്കരയിൽ ഛാട്ട് പൂജയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിൽ വാക്കുതർക്കങ്ങളുണ്ടായി. തുടർന്ന് ഡി.ഡി.എം.എ ഡൽഹിയിലെ യമുനാനദിക്കരയുടെ ഭാഗങ്ങളൊഴിച്ച് മറ്റിടങ്ങളിൽ ഛാട്ട് പൂജയ്ക്ക് അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹി നഗരം മലിനവായുവിൽ മുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |