കൊച്ചി: വാഹനാപകടത്തിൽ മുൻ മിസ് കേരള ആൻസി കബീർ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞ സംഭവത്തിൽ ഡി ജെ പാർട്ടി നടത്തിയ ഹോട്ടലിലെ ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്കാണ് പൊലീസ് പിടിച്ചെടുത്തത്. നേരത്തെ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്ക് പരിശോധിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ ഹാർഡ് ഡിസ്കിന്റെ പാസ്‌വേഡ് അറിയാത്തതിനാൽ പരിശോധന നടന്നില്ല. ഇതിനെതുടർന്നാണ് ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ പൊലീസ് തീരുമാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ബാർ നടത്തിയതിന് നേരത്തെതന്നെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
നവംബർ ഒന്നിന് പുലർച്ചെ വൈറ്റില ബൈപാസിൽ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവർ മരണമടഞ്ഞിരുന്നു. ആൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹോട്ടലിലെ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്‌ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ ശേഖരിക്കാനും മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഇയാൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാനുമാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |