കൊച്ചി: ജലവിഭവവകുപ്പ് ഇറക്കിയ പുതിയ സ്ഥലംമാറ്റ ഉത്തരവിലും മുല്ലപ്പെരിയാർ സെക്ഷനിലേക്ക് ഒരാളെപ്പോലും നിയമിച്ചിട്ടില്ല. അണക്കെട്ടിന്റെ ദൈനംദിന നിരീക്ഷണ ചുമതലയും സ്പെഷ്യൽസെൽ ഓഫീസ് മേൽനോട്ടവും ഉൾപ്പടെ ജലവകുപ്പ് കുമളി സെക്ഷൻ ഓഫീസിന്റെ ചുമതലയിലാണ്. അവിടെ 11 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. അതിനിടെ ഈ മാസം 5ന് ഇറക്കിയ ഉത്തരവിൽ (A 4- 4700/ 2018 Vol II: Dated 5/11/2021) 83 ഉദ്യോഗസ്ഥർക്ക് പ്രമോഷനും സ്ഥലംമാറ്റവും അനുവദിച്ചിട്ടും കുമളി സെക്ഷന്റെ കാര്യം മറന്നു.
കുമളി ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരും ബോട്ട്, ജീപ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്ന് പൂർണ ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയർ ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്നും ബോട്ട് വാങ്ങുന്ന കാര്യം പരിഗണിക്കുമെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു പറഞ്ഞിരുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് നിരീക്ഷിക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ രണ്ടുദിവസം രാപ്പകൽ തുടർച്ചയായി ജോലിചെയ്യേണ്ട സാഹചര്യമുണ്ട്. അണക്കെട്ട് സമുച്ചയത്തിൽ കേരളത്തിലെ ഉദ്യോഗസ്ഥർക്ക് താമസസൗകര്യമോ സ്വന്തമായി ഇരിപ്പിടമോ ഇല്ല. കൊടുംകാട്ടിനുള്ളിലെ അണക്കെട്ടിൽനിന്ന് തിരികെപ്പോകുന്നതുവരെയുള്ള ഭക്ഷണവും താമസവുമൊക്കെ തമിഴ്നാട് ഉദ്യോഗസ്ഥരുടെ ഔദാര്യത്തിലാണ്. അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉരുത്തിരിയുന്ന സംഭവവികാസങ്ങൾക്കനുസരിച്ച് തമിഴ്നാട് ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും മാറ്റംവരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ ഔദാര്യംതേടുന്ന കേരളത്തിലെ ജലവിഭവവകുപ്പ് ജീവനക്കാരുടെ കാര്യം പരമദയനീയമാണ്. തേക്കടിയിൽനിന്ന് അണക്കെട്ടിൽ എത്താൻ സ്വന്തമായി ബോട്ട് ഇല്ലാത്തതിനാൽ എല്ലാദിവസവും ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാനും സാധിക്കുന്നില്ല.
പീരുമേട് താലൂക്കിലെ 7 പഞ്ചായത്തും ഉടുമ്പൻചോല താലൂക്കിലെ 2 പഞ്ചായത്തും ഉൾപ്പെടുന്നതാണ് ജലവിഭവവകുപ്പ് കുമളി സെക്ഷന്റെ പ്രവർത്തനപരിധി. ഈ പ്രദേശത്തെ സാധാരണ ജോലികൾക്കുമാത്രമായി 33 ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 22 പേരാണ്. അതിനുപുറമെ നിത്യേന അണക്കെട്ട് നിരീക്ഷണവും മുല്ലപ്പെരിയാർ സ്പെഷ്യൽസെൽ ഓഫീസിലെ ജോലിയും ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |