പാലാ: കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി, തോമസ് ചാഴികാടൻ എം.പി എന്നിവരെ ലക്ഷ്യം വെച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ
അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ യുവാവ് പാലാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പാലാ പന്ത്രണ്ടാംമൈൽ സ്വദേശിയും കൊച്ചിയിലെ കോർപ്പറേറ്റ് സ്ഥാപന ഡയറക്ടറുമായ സഞ്ജയ് സഖറിയയാണ് കീഴടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ മാണി സി. കാപ്പൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവർക്കൊപ്പമാണ് സഞ്ജയ് സ്റ്റേഷനിലെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താൻ എം.എൽ.എ നിർദേശിച്ചെങ്കിലും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്ന് സിഐ കെ.പി. ടോംസൺ അറിയിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാക്കി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാലാക്കാരൻ ചേട്ടൻ, പാലാക്കാരൻ പാലാ, റീന പോൾ, തോമസ് മാത്യു തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെ അപവാദ പ്രചരണം നടത്തിയെന്നാണ് കേസ്. കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്ജിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് പ്രതി ഒളിവിലായിരുന്നു. കൊച്ചി ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയിരിക്കെ അയാളുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുകയും കൈമാറുകയുമായിരുന്നു.
അതേസമയം സഞ്ജയുടെ ഭാര്യയെ അപകീർത്തിപ്പെടുത്തിയ കേസിലും നടപടി വേണമെന്ന് മാണി സി.കാപ്പൻ എം.എൽ.എ ആവശ്യപ്പെട്ടു. പരാതി നൽകിയവരാണ് തന്റെ ഭാര്യക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതെന്ന് സഞ്ജയ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |