1970 -1980 വരെയുള്ള കാലം അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നിർണായക മാറ്റങ്ങൾ നടന്ന ദശകമായാണ് കണക്കാക്കപ്പെടുന്നത്. അന്നത്തെ യു.എസ് പ്രസിഡന്റ് ആയിരുന്ന നിക്‌സണിന്റെയും വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിംഗറിന്റെയും നിർദേശപ്രകാരം ചരിത്രപരമായ വഴിത്തിരിവിൽ റഷ്യയുമായും ചൈനയുമായും അമേരിക്ക ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കിയ നയതന്ത്ര ബന്ധങ്ങളും ഉടമ്പടികളും ഉണ്ടാക്കി (1972-1973). എട്ട് വർഷത്തെ രക്തരൂക്ഷിതമായ യുദ്ധത്തിനൊടുവിൽ ആയിരക്കണക്കിന് സൈനികരെ നഷ്ടപ്പെട്ടതിന് ശേഷം 1975-ഓടെ വിയറ്റ്നാമിൽ യുഎസ്എ പരാജയപ്പെട്ടു. കേവലം ഇതൊരു അഹന്തയുടെ യുദ്ധമായിരുന്നു.
വിയറ്റ്നാമിൽ അവർക്ക് വലിയ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് 1975-ൽ സൈഗോണിൽ ഒരു ഉടമ്പടി ഒപ്പുവെച്ചതിന് ശേഷം അവർ അപമാനിതരായി മടങ്ങുകയായിരുന്നു. ഭാവിയിൽ ഇനി ഒരു രാജ്യത്തേക്കും സ്വന്തം സൈന്യത്തെ അയക്കാൻ പാടില്ലെന്നുള്ള കയ്പേറിയ തിരിച്ചറിവ് അമേരിക്കയ്ക്കുണ്ടായിട്ടും, 2001-ൽ അവർ അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്കൻ സൈന്യത്തെ അയച്ചു. അവിടെയും 6000-ത്തോളം അമേരിക്കൻ സൈനികരെ നഷ്ടപ്പെടുകയും യുദ്ധത്തിൽ പരാജയപ്പെടുകയും ചെയ്‌തു. ഇതോടെ തങ്ങളുടെ സൂപ്പർ എയർഫോഴ്‌സിന്റെയും അത്യാധുനിക ആയുധങ്ങളുടെയും സഹായത്തോടെ മാത്രമേ രാജ്യങ്ങളെ ആക്രമിക്കുകയുള്ളൂവെന്ന് അവർ പ്രഖ്യാപിച്ചു. 1976/77 മുതൽ ഇറാനിൽ രാജാവിനെതിരെ ഇസ്ലാമിക വിപ്ലവം നടക്കുന്നത് അമേരിക്ക നിരീക്ഷിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ നല്ല സുഹൃത്തായിരുന്ന ഷാ രാജാവിന്റെ ഭരണ സമയത്തു അയത്തുള്ള ഖൊമേനിയിൽ നിന്നും ഇറാനിലെ അദ്ദേഹത്തിന്റെ ഇസ്ലാമിക അനുയായികളിൽ നിന്നും വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.ഇതിനൊപ്പം അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്നറഷ്യയുടെ സ്വാധീനം നിയന്ത്രിക്കാനും അമേരിക്ക ആഗ്രഹിച്ചു. ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന റഷ്യക്കു, തെക്ക് കിഴക്കൻ ഏഷ്യയിൽ അമേരിക്കക്കാർ തങ്ങളുടെ സ്വാധീനം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിൽ ദേഷ്യം ഉളവായി. മാത്രമല്ല യുഎസ്എയുടെ സഹായത്തോടെയല്ലാതെ ഇറാനിൽ ഇസ്ലാമിക വിപ്ലവം നടത്താനും റഷ്യ ആഗ്രഹിച്ചു.
റഷ്യ അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതിന്റെ പെട്ടെന്നുള്ള കാരണം പി.ഡി.പി.എ സർക്കാരിനെ നീക്കം ചെയ്ത് പകരം അവരുടെ വിശ്വസ്തനായ നൂർ മുഹമ്മദ് തരാക്കിയുടെ കീഴിൽ അവിടെ ഒരു സുഹൃദ് ഗവൺമെന്റ് സ്ഥാപിക്കുക എന്നതായിരുന്നു. ആക്രമണം നടത്താനുള്ള തീരുമാനം അന്നത്തെ സോവിയറ്റ് മേധാവി ലിയോനിഡ് ബ്രെഷ്നേവ് എടുത്തതല്ല, മറിച്ച് അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിരുന്ന ശക്തരായ മൂന്നു മന്ത്രിമാർ ആണ് എടുത്തതെന്ന് അഭ്യൂഹമുണ്ട്. 1979 ഡിസംബർ 27 ന് റഷ്യ അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും അവർ ആഗ്രഹിച്ചതുപോലെ സർക്കാരിനെ മാറ്റുകയും ചെയ്‌തു. ഒരു തരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഉണ്ടായ റഷ്യയുടെ ‘വിയറ്റ്നാം യുദ്ധം’ ആയിരുന്നു അത്. നൂറ്റാണ്ടുകളായി വ്യത്യസ്‌ത ഗോത്ര സമൂഹങ്ങൾ ഭരിക്കുന്ന ഒരു രാജ്യത്ത് അസാദ്ധ്യമായ സോഷ്യലിസം അഫ്ഗാനിസ്ഥാനിൽ നടക്കാൻ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. അതിനുള്ള പ്രധാന കാരണം അഫ്ഗാനിസ്ഥാനിലെ വിജയത്തിനു ശേഷം റഷ്യ ഒരു ചൂടുവെള്ള തുറമുഖം ആഗ്രഹിച്ചതാണ്. അവരുടെ അടുത്ത ലക്ഷ്യം ഒന്നുകിൽ ഇറാനോ അല്ലെങ്കിൽ പാക്കിസ്ഥാനോ ആകാം. എന്നാൽ 1981 കളുടെ തുടക്കം മുതലുള്ള പ്രശ്നങ്ങൾ കാരണം ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാൻ റഷ്യയ്ക്ക് കഴിഞ്ഞില്ല. റഷ്യ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ സൈനികരെ അയച്ചാൽ റഷ്യയും അമേരിക്കയും തമ്മിൽ ആണവയുദ്ധമുണ്ടാകുമെന്ന് 80 കളുടെ തുടക്കത്തിൽ അവരുടെ പ്രസിഡന്റ് ബ്രെഷ്നെവ് ഭയപ്പെട്ടതിനാൽ റഷ്യയ്ക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ കഴിഞ്ഞില്ല. ആണവായുധങ്ങളുടെ ഉപയോഗം നിറുത്തുന്നതിനായി യുഎസ്എയുമായി SALT-ll ഉടമ്പടിയിൽ ഒപ്പുവെച്ചതും, അഫ്ഗാനിസ്ഥനിൽ നടത്തിയ ക്രൂരമായ റഷ്യൻ ഭരണവും പ്രസിഡന്റ് ബ്രെഷ്നെവിന് അൽപ്പം നാണക്കേടുണ്ടാക്കിയിരുന്നു. 10 വർഷത്തെ യുദ്ധത്തിൽ (1979-1989) റഷ്യക്കാർക്ക് ഏകദേശം 15,000 സൈനികരെയും അഫ്ഗാനിസ്ഥാനു 20 ലക്ഷത്തോളം വരുന്ന ജനസംഖ്യയും നഷ്ടപ്പെട്ടു. ഏകദേശം 60 ലക്ഷം അഫ്‌ഗാൻ ജനങ്ങൾ അയൽ രാജ്യങ്ങളായ പാകിസ്ഥാനിലേക്കും ഇറാനിലേക്കും അഭയം തേടി. ഒരു വലിയ മനുഷ്യ ദുരന്തമായിരുന്നു അത്.
1980-1990 കളുടെ മധ്യത്തിൽ റഷ്യൻ പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവിന്റെ 'പെരെസ്ട്രോയിക്ക', 'ഗ്ലാസ്നോസ്റ്റ്' നയങ്ങൾ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി റഷ്യക്കാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുന്നത് 1988-ൽ ആരംഭിച്ചു 1989 ഫെബ്രുവരിയിൽ അത് പൂർത്തിയാക്കി. ഈ യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ റഷ്യയെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായിരുന്നു. യുദ്ധം റഷ്യയെ സാമ്പത്തികമായും മാനസികമായും വലിയ തോതിൽ ദുർബലപ്പെടുത്തിയതായി പറയപ്പെടുന്നു. അതിനാൽ: ഈ യുദ്ധം സോവിയറ്റ് റഷ്യയുടെ പിരിച്ചുവിടലിനെ ത്വരിതപ്പെടുത്തി. അത് 1989 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് റഷ്യയുടെ പിൻവാങ്ങലുമായി. ഇത് റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധവും വർധിപ്പിച്ചു. 1980 മുതൽ 1988 വരെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന റൊണാൾഡ് റീഗൻ റഷ്യക്കെതിരെ വളരെ മോശം ബന്ധം സൃഷ്ടിക്കുകയും അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തെ കുറ്റപ്പെടുത്തി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾക്ക് കോടിക്കണക്കിന് ഡോളർ ആധുനിക ആയുധങ്ങൾ വിൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ റഷ്യക്കെതിരെ പോരാടുന്നതിന് ഒസാമ ബിൻ ലാദനെപ്പോലുള്ള ഇസ്ലാമിക ഭീകരർക്കൊപ്പം പ്രവർത്തിച്ച അമേരിക്കയ്ക്കും ഇത് അവസരമായി. പാകിസ്ഥാനിലെ I S I (Inter-services intellience) വഴി അഫ്ഗാനിസ്ഥാനിലെ മുജാഹിദ്ദീനുകൾക്ക് സാധ്യമായ എല്ലാ സഹായവും അമേരിക്ക നൽകുന്നതിനാൽ അമേരിക്കയും പാകിസ്ഥാനും അടുത്ത സുഹൃത്തുക്കളായി മാറി എന്നതാണ് മറ്റൊരു നിർഭാഗ്യകരമായ ഫലം.
ജനറൽ സിയ ഉൾ-ഹഖ് ഈ സാഹചര്യം പരമാവധി ചൂഷണം ചെയ്തു അഫ്ഗാനിസ്ഥാന് മാത്രമല്ല, പാകിസ്ഥാനും വലിയ രീതിയിൽ അമേരിക്കൻ ധനസഹായം നേടിയെടുക്കുകയും ചെയ്തു. സിയ ഉൾ ഹഖിന്റെ കീഴിൽ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ നാടകീയമായി വർധിച്ചത് യാദൃശ്ചികമായിരുന്നില്ല , അമേരിക്കക്കാർ അവരുടെ വൻ സഖ്യകക്ഷിയായതിനാൽ പാകിസ്ഥാനിലേക്ക് തിരിഞ്ഞുനോക്കേണ്ട കാര്യമില്ലെന്ന് കരുതിയിരിക്കാം. ‘Exploding mangoes’ എന്ന പുസ്തകം വായിച്ച് മനസ്സിലാക്കുമ്പോൾ സിയ ഉൾഹഖിന്റെ വിമാന അപകടത്തിലുണ്ടായ മരണം സ്വാഭാവികമായി തോന്നുകയില്ല, മറിച്ച് പാകിസ്താന്റെ ചില അന്താരാഷ്ട്ര ബാഹ്യ ശക്തികളുമായുള്ള കുഴപ്പംപിടിച്ച ബന്ധങ്ങൾ കൂടി കാരണമായെന്ന് മനസിലാക്കാം. ഇത്രയും വലിയ തെറ്റുകൾ ഉണ്ടായ ശേഷവും റഷ്യ ഇതുവരെയും ഒരു പാഠവും പഠിച്ചിട്ടില്ല, മിഡിൽ ഈസ്റ്റ് / തെക്ക് കിഴക്കൻ ഏഷ്യയിൽ വർദ്ധിച്ചുവരുന്ന സ്വാധീനം നിയന്ത്രിക്കാൻ അമേരിക്കയ്‌ക്കെതിരെ പരോക്ഷമായി സിറിയയെയും ഇറാനെയും പിന്താങ്ങുകയാണ് ഇപ്പോൾ അവർ. 1979 മുതൽ ഇന്നുവരെ തെക്കുകിഴക്കൻ/ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മാത്രം ഒന്നര കോടി ജനങ്ങൾ വരെമരണമടഞ്ഞു. പാവപ്പെട്ട ഇൗ സാധാരണക്കാരുടെ ചെലവിൽ കളിക്കുന്ന പവർ ഗെയിമുകൾ എപ്പോൾ അവസാനിക്കുമെന്നത് ദൈവത്തിനു മാത്രം അറിയാൻ കഴിയുന്ന ഒന്നാണ്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |