ലക്‌നൗ: ഉത്തർപ്രദേശിൽ കസ്ഗഞ്ചിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അഞ്ച് പൊലീസുകാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് പൊലീസ് അൽത്താഫിനെ (22) കസ്റ്റഡിയിലെടുത്തത്. എന്നാൽ യുവാവ് ജാക്കറ്റിലെ ചരടുപയോഗിച്ച് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അൽത്താഫിന്റെ കുടുംബം ഇതിനെതിരെ രംഗത്തെത്തി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം ചെയ്‌തെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതിനായി അൽത്താഫിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സ്റ്റേഷനിലെത്തിയതിന് പിന്നാലെ ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസ് ശുചിമുറി പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇറ്റാവ പോലീസ് മേധാവി രോഹൻ പ്രമോദ് ബോത്രെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി.
അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാവ് കറുത്ത ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിലെ ചരട് ശുചിമുറിയിലെ പൈപ്പിൽ ചുറ്റിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പത്തുമിനിട്ടിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പൊലീസുകാരെ ഡ്യൂട്ടിക്കിടയിലെ 'അശ്രദ്ധ' ആരോപിച്ചാണ് സസ്‌പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |