ആലുവ: രണ്ട് കിലോ കഞ്ചാവുമായി അസാം സ്വദേശി ബിനാനിപുരത്ത് എക്സൈസിന്റെ പിടിയിലായി. അസാം സോനിറ്റ്പൂർ ജില്ലയിലെ ബിസ്ക്കൂട്ട് സ്വദേശി അസിക്കുൾ ഇസ്ലാമി (21) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വിൽപ്പനയ്ക്കായി അസാമിൽ നിന്ന് തിങ്കളാഴ്ച്ച കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. അങ്കമാലി, ആലുവ, മുപ്പത്തടം, വരാപ്പുഴ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കെട്ടിട നിർമ്മാണ തൊഴിലാളിയെന്ന വ്യാജേന മുപ്പത്തടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. പ്രതിയെ വരാപ്പുഴ എക്സൈസ് സംഘത്തിന് കൈമാറി.
പ്രിവന്റീവ് ഓഫീസർ പി.കെ. ഗോപി, സ്റ്റേറ്റ് എക്സൈസ് സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത് കുമാർ, സജോ വർഗീസ്, വനിത സിവിൽ എക്സൈസ് ഓഫീസർ തസ്സിയ, ഡ്രൈവർ ബിജു പോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |