തൃപ്രയാർ: നാട്ടിക പന്ത്രണ്ടാം കല്ലിൽ അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണാഭരണവും ഇരുപതിനായിരം രൂപയും കവർന്നു. നാട്ടിക പഴയ ട്രിക്കോട്ട് മില്ലിന് എതിർവശം ദേശീയപാതയോരത്തുള്ള എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. മുരളിയും കുടുംബവും വിദേശത്താണ് താമസം. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ പ്രവർത്തിക്കാതായതോടെ വീട്ടുടമ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സി.സി.ടി.വിയുടെ മോണിറ്ററും കാണാതായിട്ടുണ്ട്. ടി.വി നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. താഴത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
ഇരുനില വീടിൻെ മുകൾവശത്തെ പ്ലാസ്റ്റിക് നിർമ്മിത വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഒരുമാസം മുമ്പാണ് മുരളിയും കുടുംബവും നാട്ടിൽ നിന്ന് മടങ്ങിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എസ്. ശങ്കർ, വലപ്പാട് എസ്.എച്ച്.ഒ സുശാന്ത്, എസ്.ഐ ബിജു പൗലോസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |