കൊല്ലം: വിദേശത്തെ ബിസിനസ് തർക്കത്തെ തുടർന്ന് പങ്കാളിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, കിഴക്കുംഭാഗം കാഞ്ഞൂർ നെടുമ്പുറത്ത് വീട്ടിൽ ഗോകുൽ (29), പയ്യപ്പള്ളി വീട്ടിൽ അരുൺ ജോർജ് (28) എന്നിവരാണ് പിടിയിലായത്. പ്രവാസിയായ കരുനാഗപ്പള്ളി അയണിവേലികുളങ്ങര പ്രൊഫസർ ബംഗ്ലാവിൽ അബ്ദുൽ സമദിനെ (48) കഴിഞ്ഞ 24ന് രാത്രി 8.30 ന് മാർക്കറ്റ് റോഡിന് സമീപം സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
പൊലീസ് പറയുന്നത് : സൗദിയിലെ ദമാമിൽ 20 വർഷമായി ബിസിനസ് നടത്തിവരുന്ന അബ്ദുൽ സമദ്, ബിസിനസ് പങ്കാളിയും ബന്ധുവുമായ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി ഹാഷിമുമായുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുലക്ഷം രൂപയ്ക്ക് സമദിനെ കൊല്ലാൻ തേവലക്കര സ്വദേശി ഷിനുവിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടർന്ന് ഷിനു എറണാകുളത്തെ ഗുണ്ടാസംഘത്തിലെ രണ്ടുപേരുമായി ചേർന്ന് ക്വട്ടേഷൻ ഏറ്റെടുത്തു. ഈ കേസിലെ മറ്റു പ്രതികളായ മുഹമ്മദ് സുഹൈൽ, ഉമറുൽ മുക്താർ, ഷിനു പീറ്റർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിന്റെ നിർദേശാനുസരണം ഐ.എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ ഓമനക്കുട്ടൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |