നെടുമങ്ങാട്: വഴിയോര തട്ടുകടയുടെ പൂട്ട് അടിച്ചു തകർത്ത് ഏഴായിരത്തോളം രൂപയുടെ സിഗരറ്റും മൂവായിരം രൂപയും കവർന്നു. നഗരസഭയിലെ കല്ലമ്പാറ ശാന്തികവാടത്തിന് സമീപം സെയ്ദിന്റെ തട്ടുകടയിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തലേന്ന് രാത്രി ഏഴരയോടെ കടയടച്ച് പോയതിന് ശേഷമായിരുന്നു മോഷണം. ഇതിന് മുൻപും ഇതേ രീതിയിലുള്ള മോഷണം കടയിൽ നടന്നിട്ടുണ്ട്.
രണ്ട് മാസം മുൻപുണ്ടായ ബൈക്കപകടത്തിൽ കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെയ്ദും കുടുംബവും വാടക വീട്ടിലാണ് കഴിയുന്നത്. കുടുംബത്തിന്റെ ഏക ഉപജീവന മാർഗമാണ് വഴിയോരക്കട. കല്ലമ്പാറ കേന്ദ്രീകരിച്ച് വിലസുന്ന മദ്യപസംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സെയ്ദ് നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |