1961 നവംബർ 14. അന്നാണ് യേശുദാസ് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയ വരികൾ റെക്കോഡ് ചെയ്യപ്പെട്ടത്.മദ്രാസിൽ ആദ്യമായി എത്തുന്ന ഒരാളെ പനി പിടിപ്പിച്ച് ആ നഗരം ഒന്ന് പാകപ്പെടുത്തിയെടുക്കുമെന്ന് പറയാറുണ്ട്. കേരളത്തിൽ നിന്ന് ആര് മദിരാശിയിലെത്തിയാലും കുറച്ച് ദിവസം പനി പിടിച്ച് കിടക്കും.
ആദ്യ സിനിമയിൽ പാടാനായി മദിരാശിയിലെത്തിയ യേശുദാസും അങ്ങനെ പനി പിടിച്ച് കിടപ്പിലായി. പുതിയ ഗായകന്റെ അവസ്ഥ കണ്ടപ്പോൾ ''ഇവനെക്കൊണ്ട് പാടിക്കാൻ പറ്റുമോ""യെന്ന സംശയമായിരുന്നു സംവിധായകനും നിർമ്മാതാവിനും. എന്നാൽ കേരളത്തിൽനിന്ന് ഇത്രയും ദൂരം വന്നിട്ട് ഒരു പാട്ട് പാടിക്കാതെ വിടരുതെന്ന അഭിപ്രായമുയർന്നു.
സത്യത്തിൽ പനി യേശുദാസിന് ഒരനുഗ്രഹമായി മാറുകയായിരുന്നു. മറ്റേതോ പാട്ടാണ് യേശുദാസിനെക്കൊണ്ട് പാടിക്കാനിരുന്നത്. യേശുദാസിനെ നിരാശനാക്കി പറഞ്ഞുവിടാതിരിക്കാനായി ഒരു നാലുവരി ശ്ളോകം പകരം പാടിച്ചു.
'' ജാതിഭേദം
മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് ".
ശ്രീനാരായണ ഗുരുദേവന്റെ ശ്ളോകമാണ് ചൊല്ലിയത്. ഭരണി സ്റ്റുഡിയോയിൽ യേശുദാസ് ആ ശ്ളോകം പാടിത്തീർന്നപ്പോൾ സംഗീത സംവിധായകനായ എം.ബി
. ശ്രീനിവാസൻ പറഞ്ഞു:'' നല്ല റിഹേഴ്സൽ നടത്തി പാട്ട് പാടിക്കാം. "" ഒറ്റ ടേക്കിൽത്തന്നെ യേശുദാസിന്റെ ആദ്യത്തെ പാട്ട് റെക്കോഡ് ചെയ്യപ്പെട്ടു. ഭരണി സ്റ്റുഡിയോയിലെ സൗണ്ട് എൻജിനീയറായിരുന്ന കോടീശ്വര റാവുവിനോട് എം.ബി. ശ്രീനിവാസൻ ചോദിച്ചു: ''ശബ്ദം എങ്ങനെയുണ്ട്? ""
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് കോടീശ്വര റാവു എന്താണ് മറുപടി പറയുന്നതെന്നറിയാനായി യേശുദാസ് ശ്വാസമടക്കിപ്പിടിച്ചുനിന്നു. കോടീശ്വര റാവു ശബ്ദം മോശമാണെന്ന് പറഞ്ഞാൽ പാട്ട് നിറുത്തി തിരികെ കേരളത്തിലേക്ക് വണ്ടി കയറുകയേ നിവൃത്തിയുള്ളൂ. തുടക്കം കുറിച്ചദിവസം തന്നെ ഒടുക്കവും സംഭവിക്കും.
പത്തുവർഷം കഴിഞ്ഞ് പറയാ മെന്ന് കോടീശ്വര റാവു പറഞ്ഞപ്പോൾ യേശുദാസ് തരിച്ചുനിന്നുപോയി.
പത്തുവർഷം ഒരു കുഴപ്പവുമില്ലാതെ യേശുദാസിന് സംഗീത രംഗത്ത് നിൽക്കാനാവുമെന്നായിരുന്നു കോടീശ്വര റാവു ഉദ്ദേശിച്ചത്. പത്തുവർഷമല്ലേ പതിറ്റാണ്ടുകൾ യേശുദാസ് സംഗീത ലോകത്ത് ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നു. ഒരേയൊരു ഗാന ഗന്ധർവനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |