ന്യൂഡൽഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചകളെ പരസ്യമായി വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ തീരുമാനം
പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് 237 അഭിഭാഷകർ കൊളീജിയത്തിന് കത്തയച്ചു.
കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസായിരുന്ന സഞ്ജിബ് ബാനർജിയെ ഇക്കൊല്ലം ജനുവരി 4നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. എട്ട് മാസങ്ങൾക്ക് ശേഷം സെപ്തംബർ പതിനാറിന് ജസ്റ്റിസ് ബാനർജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. കൺവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വർ റാവു എന്നിവർ ഉൾപ്പെട്ട കൊളീജിയം തീരുമാനിച്ചു. ആ മാസം എട്ടിനാണ് ഇത് പരസ്യപ്പെടുത്തിയത്. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്.
മതിയായ കാരണങ്ങൾ വ്യക്തമാക്കാതെയാണ് കൊളീജിയം നടപടിയെന്നും സ്ഥലം മാറ്റം ഇത്രയും വൈകി പ്രസിദ്ധീകരിച്ചത് സംശയകരമാണെന്നും12 പേജുള്ള കത്തിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഭയമോ, പക്ഷഭേദമോ ഇല്ലാതെ പ്രവർത്തിച്ചതിന് ജസ്റ്റിസ് ബാനർജിക്ക് നൽകിയ ശിക്ഷയാണ് സ്ഥലം മാറ്റം. അദ്ദേഹത്തെ മാറ്റാനുള്ള കാരണമറിയാനുള്ള അവകാശം ബാർ അംഗങ്ങൾക്കുണ്ട്. വർഷം 35,000 കേസുകൾ വരെയെത്തുന്ന മദ്രാസ് ഹൈക്കോടതിയിൽ ആവശ്യമുള്ള പ്രഗത്ഭനായ ജഡ്ജിനെ വെറും 70 -75നും ഇടയിൽ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഘാലയ കോടതിയിലേക്ക് മാറ്റുന്നതെന്തിനാണെന്നും കത്തിൽ ചോദിക്കുന്നു. 2023 നവംബർ വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജൻ ക്ഷാമവും വാക്സിൻ വിതരണത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ ജസ്റ്റിസ് ബാനർജി രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി ചട്ടങ്ങൾ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് വ്യക്തമാക്കി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
2019ൽ അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയം ശുപാർശ തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മേഘാലയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് വിജയ താഹിൽ രമണി രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |