തിരുവനന്തപുരം: സ്ത്രീയാണെന്ന വ്യാജേന ഫേസ്ബുക്ക് ചാറ്റ് വഴി വശീകരിച്ച യുവാവിൽ നിന്ന് സ്വർണാഭരണവും പണവും കവർന്നകേസിൽ മൂന്നുപേർ കൂടി പിടിയിലായി. തിരുമല വലിയവിള സ്വദേശി ദിലീപ്, (30), കുളത്തറകോട്ടയിൽ, ആറ്റുവരമ്പിന് സമീപം ആംഗ്രി വിഷ്ണുവെന്ന വിഷ്ണു, (31), കാലടി തെറ്റിക്കാട് ക്ഷേത്രത്തിന് സമീപം കണ്ണനെന്ന അജീഷ് (22), എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയായ യുവാവിനെ നഗരത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മർദിച്ച് പണവും സ്വർണവും വാഹനത്തിന്റെ ആർ.സി ബുക്കും കവരുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സച്ചിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതികളെ ആലപ്പുഴ രാമങ്കരിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ജെ. രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേശ്, സി.പി.ഒമാരായ ബിനു, പ്രഫൽ, സാബു, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |