നെടുമ്പാശേരി: തൃശൂർ സ്വദേശിക്ക് ഫ്രാൻസിൽ പോകാൻ വ്യാജ രേഖകൾ തയ്യാറാക്കി നൽകിയ കേസിൽ തിരുവനന്തപുരം കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പനെ (35) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ ചുവന്നമണ്ണ് സ്വദേശി റിജോയ്ക്കു വേണ്ടിയാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകിയത്. ഫ്രാൻസിൽ നടക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് റിജോ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇയാൾ ഹാജരാക്കിയ യാത്രാരേഖകളിൽ സംശയം തോന്നിയ അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു. കമ്പനിയുടെ പ്രതിനിധിയെന്ന പേരിൽ ഹാജരാക്കിയ ഔദ്യോഗിക കത്തും വ്യാജമാണെന്ന് തെളിഞ്ഞു.
നാലര ലക്ഷം രൂപ വാങ്ങിയാണ് മുത്തപ്പൻ രേഖകൾ ഇയാൾക്ക് കൈമാറിയത്. ഇവ നിർമ്മിച്ച് നൽകിയത് ചെന്നൈ സ്വദേശിയാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
നെടുമ്പാശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ മാരായ അജിത് കുമാർ, സജിമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |