ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ഉറുഗ്വേയെ കീഴടക്കി
മോണ്ടിവീഡിയോ: ലോകകപ്പ് യോഗ്യത ദക്ഷിണ അമേരിക്കൻ മേഖലാ പോരാട്ടത്തിൽ അർജന്റീന ഉറുഗ്വെയെ ഒരു ഗോളിന് കീഴടക്കി. കോപ്പ അമേരിക്ക ഫൈനലിലെ ഗോൾ സ്കോറർ എയ്ഞ്ചൽ ഡി മരിയയാണ് ഇന്നലെ ഉറുഗ്വെയ്ക്കെതിരെ അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ യോഗ്യതയ്ക്കരികെലെത്തിയിരിക്കുകയാണ് അർജന്റീന. പോയിന്റ് ടേബിളിൽ 12 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് അർജന്റീന. യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന് 34 പോയിന്റാണ് ഇപ്പോഴുള്ളത്. ഉറുഗ്വെ ആറാം സ്ഥാനത്താണ്.
ഉറുഗ്വെയിലെ മോണ്ടിവീഡിയോയിൽ നടന്ന മത്സരത്തിൽ പാസിംഗിലും ഷോട്ടുകളിലും പൊസഷനനിലും എല്ലാം ആതിഥേയർ തന്നെയായിരുന്നു അർജന്റീനയെക്കാൾ മുന്നിൽ. എന്നാൽ ഏഴാം മിനിട്ടിൽ ഡി മരിയ നേടിയ ഗോൾ മത്സരഫലം അർജന്റീനയ്ക്ക് അനുകൂലമാക്കുകയായിരുന്നു. ഡിബാലയുടെ പാസിൽ നിന്നാണ് ബോക്സിനകത്ത് നിന്ന് ക്ലിനിക്കൽ ഫിനിഷിലൂടെ ഡിമരിയ വലകലുക്കിയത്.
ലൂയിസ് സുവാരസിന്റെ നേതൃത്വത്തിൽ ഉറുഗ്വെ ഇരച്ചു കയറിയെങ്കിലും ലക്ഷ്യം നേടാനായില്ല.ക്രോസ് ബാറിന് കീഴിൽ തകർപ്പൻ സേവുകളുമായി അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസ് കളം നിറഞ്ഞു. സുവാരസിന്റെ ഗോളെന്നുറച്ച ശ്രമം പോസ്റ്റിൽ തട്ടിതെറിച്ചതോടെ ഉറുഗ്വെയ്ക്ക് ഇന്നലെ നിർഭാഗ്യ ദിനമായി. പരിക്കിനെ തുടർന്ന് പി.എസ്.ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്ന ലയണൽ മെസി ഇന്നലെ അവസാന പതിനഞ്ച് മിനിട്ടിൽ കളത്തിലിറങ്ങി. മറ്രൊരു മത്സരത്തിൽ പെറു 3-0ത്തിന് ബൊളീവിയയെ വീഴ്ത്തി.
26- തോൽവി അറിയാതെ 26 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കി കഴിഞ്ഞു.
ബുധനാഴ്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ തോൽപ്പിക്കുകയും ചിലി, ഉറുഗ്വെ, കൊളംബിയ എന്നീ ടീമുകളിൽ ഏതെങ്കിലും ഒരുടീം അടുത്ത മത്സരത്തിൽ ജയിക്കാതിരിക്കുകയും ചെയ്താൽ അർജന്റീനയ്ക്ക് യോഗ്യത ഈ ആഴ്ച ഉറപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |