കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള വിഷയത്തിൽ റഫറിയാകാനില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഫെഫ്ക ജനറൽ കൗൺസിലിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ചിത്രീകരണം തടസപ്പെടുത്തിയുള്ള സമരത്തിൽ നിന്ന് കോൺഗ്രസ് പിൻവാങ്ങിയത് സ്വാഗതാർഹമാണ്. പ്രശ്‌നം ഒത്തുതീർക്കാൻ ജോജുവിന് വ്യക്തിപരമായ നിലപാടെടുക്കാം. ഇക്കാര്യത്തിൽ ഫെഫ്കയ്ക്ക് പ്രത്യേക നിലപാടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമകളുടെ ഒ.ടി.ടി റിലീസിന് എതിരല്ല. ഇത്തരം ചിത്രങ്ങൾ പ്രത്യേക വിഭാഗമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ലിസ്റ്റ് ചെയ്യണം. ഇതിനുള്ള സംവിധാനം ഉണ്ടാക്കണം. തൊഴിൽ ലഭ്യമാക്കുന്ന ഒരു സംവിധാനത്തെയും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വേതനം പുതുക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഉണ്ടായിരുന്ന കരാർ ആറുമാസത്തേക്ക് നീട്ടി. ഡിസംബറിലാണ് പുതുക്കേണ്ടിയിരുന്നത്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. സംഘടനയുടെ 19 യൂണിയനുകളിലും വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കും.
വൈസ് പ്രസിഡന്റ് എസ്.എൻ. സ്വാമി, ജോ. സെക്രട്ടറി സുമംഗല സുനിൽ, വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ, ട്രഷറർ ആർ.എച്ച്. സതീശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |