തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രാത്രി മുഴുവൻ ശക്തമായ മഴ തുടരുമെന്നും നാളെയോടെ കുറച്ച് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബികടലിലെ ചക്രവാതച്ചുഴിയാണ് നിലവിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമായത്. വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് പ്രവേശിക്കും. ഇതിനു പുറമേ അറബികടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദ്ദം മഹാരാഷ്ട്രാ തീരത്തേക്കും പ്രവേശിക്കും. എന്നാൽ ഈ രണ്ട് ന്യൂനമർദ്ദങ്ങളും കേരളത്തെ വലുതായി ബാധിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിദഗ്‌ദ്ധരുടെ നിഗമനം.
നിലവിൽ എറണാകുളം, ഇടുക്കി, തൃശൂർ ഉൾപ്പെടെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് നിലവിൽ നൽകിയിട്ടുള്ളത്. സംസ്ഥാനത്തുള്ള മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം പത്തനംതിട്ട ജില്ലയിലെ സർക്കാർ ശമ്പളം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേയും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതനുസരിച്ച് തങ്ങളുടെ സേവനം ലഭ്യമാക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും നാളെ അവധിയായിരിക്കും. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
കേരള സർവകലാശാലയും എം ജി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |