ന്യൂഡൽഹി: സ്വാഭാവിക മരണങ്ങളിൽപോലും വന്നുപെടുന്ന ബന്ധുക്കളുടെ കാത്തിരിപ്പ് ഒഴിവാക്കി മൃതദേഹം പെട്ടെന്ന് വിട്ടുകൊടുക്കാനും അവയവദാന സാദ്ധ്യത കണക്കിലെടുത്തും സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി. ഇതിനായി ചട്ടത്തിൽ മാറ്റം വരുത്തി. ഹെൽത്ത് സർവീസ് ഡയറക്ടർ ജനറലിന് കീഴിലെ സാങ്കേതിക കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരുമാനം.
അതേസമയം മാനഭംഗം, ആത്മഹത്യ, നരഹത്യ തുടങ്ങിയ കേസുകളിലും പഴകിയ മൃതദേഹങ്ങളുടെ കാര്യത്തിലും ക്രമസമാധാന പ്രശ്‌ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ രാത്രിയിലെ പോസ്റ്റ്മോർട്ടം അനുവദിക്കൂ.
അടിയന്തര സാഹചര്യങ്ങളിൽ ചിലപ്പോൾ വെളിച്ച സംവിധാനങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രികളിൽ രാത്രികാലങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താറുണ്ട്. ഈ സൗകര്യങ്ങളേർപ്പെടുത്തി എല്ലാ കേന്ദ്രങ്ങളിലും രാത്രിയിലും പോസ്റ്റ്മോർട്ടം സാദ്ധ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ നാലു വരെയും അവധി ദിവസങ്ങളിൽ 10 മുതൽ നാലുവരെയുമാണ് നിലവിൽ പോസ്റ്റുമോർട്ടം നടക്കുന്നത്. അസുഖം ബാധിച്ച് മരിച്ചതാണെങ്കിലും ഉച്ചയ്ക്കുശേഷം എത്തിക്കുന്ന മൃതദേഹം വിട്ടുകിട്ടാൻ അടുത്ത ദിവസമാകുന്ന അവസ്ഥയുണ്ട്. ബന്ധുക്കൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടാണ് ഒഴിവാകുന്നത്.
പ്രധാന നിർദ്ദേശങ്ങൾ
അവയവദാന സാദ്ധ്യതയുണ്ടെങ്കിൽ മുൻഗണന നൽകണം
രാത്രിയിലെ പോസ്റ്റ്മോർട്ടം തെളിവുശേഖരണത്തെ ബാധിക്കരുത്
പോസ്റ്റ്മോർട്ടങ്ങളുടെ വീഡിയോ റെക്കാഡിംഗ് ആശുപത്രി അധികൃതർ ഉറപ്പാക്കണം
ഭാവിയിൽ സംശയനിവാരണത്തിനും നിയമപര മായ ആവശ്യങ്ങൾക്കുമാണിത്
''ചെറിയ മുറിപ്പാടുകളും ചതവുകളും വ്യക്തമായി കാണാൻ പകൽ വെളിച്ചം വേണം. കൃത്രിമമായ വെളിച്ചത്തിൽ ഇവ കാണാനാകില്ല. ചതവുകളുടെ കാലപ്പഴക്കം നിർണയിക്കുന്നത് നിറവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിനും പകൽ വെളിച്ചമാണ് നല്ലത്. ഭൂരിഭാഗം മോർച്ചറികളും സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലാണ്. ചിലഘട്ടങ്ങളിൽ അവയവങ്ങൾ മുറിക്ക് പുറത്ത് കൊണ്ടുപോയി പകൽ വെളിച്ചത്തിൽ നോക്കി വ്യക്തവരുത്താറുണ്ട്. എന്നാൽ ഇരുണ്ട കാലാവസ്ഥയിലും പോസ്റ്റുമോർട്ടം നടക്കാറുണ്ട്. ജനങ്ങൾക്ക് ഉപകാര പ്രദമായ എല്ലാ മാറ്റങ്ങളും സ്വാഗതാർഹമാണ്.
-ഡോ. കെ. ശശികല പ്രിൻസിപ്പൽ ആലപ്പുഴ മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |