തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിന് പിന്നിലെ ആസൂത്രകനും പ്രധാന ഇടനിലക്കാരനുമായ കിരൺ (31) അറസ്റ്റിൽ. ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്നു. അതീവ രഹസ്യമായി കേരളത്തിലേക്ക് തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പാലക്കാട് കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
മാസങ്ങളോളം ക്രൈം ബ്രാഞ്ചിനെ വെട്ടിച്ചു നടന്ന കിരൺ, പല സംസ്ഥാനങ്ങളിലായി ഒളിവിലായിരിക്കെ, നിയമസഹായം തേടാനും ശ്രമിച്ചിരുന്നു. ഇതോടെ, ബാങ്കിന്റെ മുൻ ഭരണസമിതിയിലെ 2 വനിതാ അംഗങ്ങൾ ഒഴികെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി. കരുവന്നൂർ ബാങ്കിൽ നടന്ന ഒട്ടുമിക്ക തട്ടിപ്പുകളുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് പെരിഞ്ഞനം പള്ളത്ത് കിരണായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. മറ്റ് പ്രധാന പ്രതികളെല്ലാം പിടിയിലായിട്ടും കിരണിനെ കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ പിടിയിലാകുമെന്ന് മനസിലാക്കിയതോടെ ആന്ധ്രാപ്രദേശിലേക്ക് ഒളിത്താവളം മാറ്റി. പൊലീസ് അന്വേഷിച്ചെത്തിയതോടെ പല സംസ്ഥാനങ്ങൾ കടന്ന് ഡൽഹി വരെയെത്തി. ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെയാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊളിഞ്ഞത്. ബാങ്കിൽ അംഗത്വം പോലുമില്ലാത്ത കിരൺ സ്വന്തം പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം വായ്പയെടുത്തിട്ടുണ്ടെന്നാണ് കണക്ക്. കിരണിന്റെ അംഗത്വം തെളിയിക്കുന്ന രേഖകളൊന്നും ഇതുവരെ ബാങ്കിൽ നിന്ന് കണ്ടെത്താനായിട്ടില്ല.
ഇയാളുടെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളുമായി ചേർന്ന് ബിസിനസ് സംരംഭം ആരംഭിക്കാൻ മുൻകൈയെടുത്തതും കിരൺ തന്നെയായിരുന്നു. പരാതികൾ ഉയർന്നതോടെ കിരൺ മുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |