അച്ചൻ കോവിലാറ് കരകവിഞ്ഞു
ആലപ്പുഴ: അതിതീവ്രമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളെ വെള്ളത്തിൽ മുക്കി. ജില്ലയിൽ ഇന്നലെ ഉച്ചയോടെ ഇടിയോടുകൂടി ആരംഭിച്ച മഴ രാത്രിയിലും തോരാതെ പെയ്തു. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറക്കുകയും മലവെള്ള പാച്ചിൽ ശക്തമാകുകയും ചെയ്തതോടെ പമ്പ, അച്ചൻ കോവിൽ, മണിമല ആറുകളിൽ അപകടനിലയുടെ വളരെ ഉയരത്തിലാണ് ജലനിരപ്പ്. അച്ചൻ കോവിലാർ കരകവിഞ്ഞു.
കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ഇന്നലെ മാത്രം ജലനിരപ്പ് രണ്ട് അടിയിലധികം ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ 40ക്യാമ്പുകൾ തുറന്നു. കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലായി 51 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ തുറന്നു. നൂറ് കണക്കിന് ഏക്കർ നെൽകൃഷിയും കരകൃഷിയും നശിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്തും തണ്ണീർമുക്കം ബണ്ട് വഴിയും പ്രളയ ജലം കടലിലേക്ക് ഒഴുകുന്നത് ആശ്വാസം നൽകുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എൻ.ഡി.ആർ.എഫിന്റെ 21 അംഗം ജില്ലയിലെത്തി.
റോഡുകൾ വെള്ളത്തിൽ
കുട്ടനാട്, കാർത്തികപ്പള്ളി,മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ദുരിതം കൂടുതൽ .കിടപ്പ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികാരികൾ. ഇന്നലെ കിടപ്പു രോഗിയായ തലവടി നമ്പലശ്ശേരിൽ വീട്ടിൽ രാജനെ ഫയർഫോഴ്സ് സംഘമാണ് ക്യാമ്പിൽ എത്തിച്ചത്. കിടങ്ങറ-മുട്ടാർ റോഡ്, മിത്രക്കരി-എടത്വ, കാവാലം-പുളിങ്കുന്ന്, കിടങ്ങറ-വെളിയനാട് വഴി കാവാലം, ചെങ്ങന്നൂർ കുന്നം ചാക്കോ റോഡ്, എന്നീ റോഡുകൾ പൂർണ്ണമായും മുങ്ങി.
നെല്ല് നിലംപൊത്തി
പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ ഇല്ലിച്ചിറ തെക്ക്പാടശേഖരത്തിലെ 450 ഏക്കറിലെ 145ദിവസം പ്രായമായമായ നെല്ല് പൂർണ്ണമായും നിലംപൊത്തി കിളിർത്ത് തുടങ്ങി. യന്ത്രങ്ങൾ എത്തിയെങ്കിലും വെള്ളക്കെട്ടുമൂലം കൊയ്തെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ 182കർഷകരാണ് ദുരിതത്തിലായത്. കുട്ടനാട് പ്രദേശത്ത് വിളവെടുപ്പ് പ്രായം എത്തിയ നൂറ് കണക്കിന് ഏക്കർ നെല്ല് നശിച്ചു.
ആകെ ദുരിതാശ്വാസ ക്യാമ്പുകൾ: 45
കുടുംബങ്ങൾ: 450
ആകെ: 1376 പേർ
കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ: 51
കുടുംബങ്ങൾ: 1141
ആകെ: 4599 പേർ
111.02 കോടിയുടെ കൃഷി നാശം 21709 ഹെക്ടറിൽ കൃഷി നാശം ജല നിരപ്പ് ഉയരുന്ന സ്ഥലങ്ങൾ പള്ളുത്തുരുത്തി തോട്ടപ്പള്ളി തണ്ണീർമുക്കം നെടുമുടി കാവാലം നീരേറ്റുപുറം കിടങ്ങറ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |