ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും അച്ചടക്കവും അന്തസും നിലനിറുത്താനാവാത്തത് ആശങ്കാജനകമാണെന്ന് ലോക്‌സഭാ സ്പീക്കർ ഒാം ബിർള അഭിപ്രായപ്പെട്ടു. സിംലയിൽ 17, 18 തിയതികളിൽ നടക്കുന്ന സഭാ അദ്ധ്യക്ഷൻമാരുടെ അഖിലേന്ത്യാ സമ്മേളനം വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സഭാ അദ്ധ്യക്ഷൻമാരുടെ ഉത്തരവാദിത്വങ്ങളും സഭകൾ സുഗമമായി പ്രവർത്തിക്കുന്നതിൽ അംഗങ്ങളുടെ പങ്കും ചർച്ചയാകും. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട റിപ്പോർട്ടും സമ്മേളനത്തിൽ വരും.
പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണമായി സ്‌തംഭിച്ചതുപോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് സ്പീക്കർ പറഞ്ഞു. പെഗാസസ് പോലുള്ള വിവാദ വിഷയങ്ങളിൽ ചർച്ച ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ബിസിനസ് ഉപദേശക സമിതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ബി.ഐ, ഇ.ഡി മേധാവികളുടെ കാലാവധി നീട്ടി ഒാർഡിനൻസ് ഇറക്കിയത് സർക്കാരിനുള്ള അധികാരം ഉപയോഗിച്ചാണെന്നും അതു നിയമമാകുന്നുണ്ടോ എന്നതാണ് പാർലമെന്റ് പരിശോധിക്കുകയെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |