തൃപ്രയാർ: നാട്ടികയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുവ ചുള്ളിപ്പടി മമ്മസ്രായില്ലത്ത് വീട്ടിൽ ബംഗാളി അസ്ലം എന്ന മുഹമ്മദ് അസ്ലം (46) ആണ് പിടിയിലായത്. പൊലീസ് പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുത്തു.
കഴിഞ്ഞ ദിവസം നാട്ടിക പന്ത്രണ്ടാം കല്ലിലെ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരുനില വീടിന്റെ മുകൾ വശത്തെ വാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്തുകടന്നത്. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പത് പവനും ഇരുപതിനായിരം രൂപയുമാണ് കവർച്ച ചെയ്തത്.
ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലിഷ് എൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം വർദ്ധിച്ചു വരുന്നത് പൊലീസിന് തലവേദനയായിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നിരവധി കേസുകളിൽ ഉൾപ്പെട്ട ജയിലിൽ നിന്നും ഇറങ്ങിയ ആളുകളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അസ്ലം പിടിയിലായത്.
ഇയാളുടെ പേരിൽ വാടാനപ്പിള്ളി, എരുമപ്പെട്ടി സ്റ്റേഷനുകളിൽ കേസുകളുണ്ട്. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ കെ.എസ് സുശാന്ത്, എസ്.ഐമാരായ വി.പി അരിസ്റ്റോട്ടിൽ, സുനിൽ പി.സി, എ.എസ്.ഐമാരായ സി.ആർ പ്രദീപ്, രാജി, അജയഘോഷ്, സി.പി.ഒമാരായ ലെനിൻ, അഭിലാഷ്, അരുൺനാഥ്, ബാലകൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |