തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബവീട്ടിൽ കയറിയ കള്ളനെ വീട്ടുകാർ കൈയോടെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഞായറാഴ്‌ച 12.30ഓടെയാണ് സംഭവം. അഞ്ചുതെങ്ങ് മുണ്ടുതറ വാർഡിൽ പൊൻവിളാകം വീട്ടിൽ ലോറൻസിനെ(58) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയിൽ നിന്നും അഞ്ചു പവന്റെ മാലയും ലോക്കറ്റും കണ്ടെടുത്തിട്ടുണ്ട്.
മന്ത്രിയുടെ സഹോദരൻ സെൽവനും കുടുംബവും അമ്മയും അവരുടെ ഹോം നഴ്‌സുമാരാണ് ഇവിടെ താമസമുള്ളത്. സെൽവന്റെ മക്കൾ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് തിരികെ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോഴാണ് കള്ളനെ കാണുന്നത്. കാർ പാർക്ക് ചെയ്‌ത ശേഷം സെൽവന്റെ മകൻ ശ്രീജിത്ത് തിരിച്ചു നടന്നപ്പോഴാണ് അകത്തെ മുറിയിൽ നിന്ന് തലയിൽ തോർത്തിട്ട ഒരാൾ പുറത്തുവരുന്നത് കണ്ടത്.
സംശയത്തെത്തുടർന്ന് ഇയാളെ പിടികൂടാൻ ശ്രമിച്ചു. കുതറിയോടുന്നതിനിടയിൽ ശബ്‌ദംകേട്ട് വീട്ടിലുണ്ടായിരുന്ന സെൽവനും ഭാര്യയുമെത്തി. തുടർന്ന് എല്ലാവരും കൂടി ചേർന്നാണ് മോഷ്‌ടാവിനെ പിടികൂടിയത്. ദേഹം മുഴുവൻ സോപ്പ് പതച്ച നിലയിലായിരുന്നു പ്രതി. സെൽവന്റെ ഭാര്യ ലാലിയുടെ മാലയും ലോക്കറ്റുമാണ് മോഷണം പോയത്. പൊലീസെത്തി ചോദ്യം ചെയ്‌തതിൽ നിന്നാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |