ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റിയൽ എസ്റ്റേറ്റ് ഭീമനും ഐ.ആർ.ഇ.ഒ ഗ്രൂപ്പ് ചെയർമാനുമായ ലളിത് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽനിന്ന് ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ലളിതിനെതിരെ നേരത്തേ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഢിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ഗോയലിനെ ചോദ്യം ചെയ്തു. രാജ്യം വിടാൻ സാദ്ധ്യതയുള്ളതിനാലാണ് അറസ്റ്റ്.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം ലംഘിച്ചതിന് ലളിത് ഗോയലും കമ്പനിയും ഇ.ഡി അന്വേഷണം നേരിട്ടിരുന്നു. യു.എസ് ആസ്ഥാനമായ നിക്ഷേപകമ്പനിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഗോയലിനെതിരെയുണ്ട്. അടുത്തിടെ വെളിപ്പെടുത്തിയ പാൻഡോറ പേപ്പറിലും ലളിത് ഗോയലിന്റെ പേരുണ്ടായിരുന്നു. 77 മില്യൺ ഡോളർ ആസ്തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടനിലെ വിർജിൻ ദ്വീപിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റിലേക്ക് മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ. പാൻഡോറ പേപ്പറിൽ പേരുണ്ടായിരുന്നവർക്കെതിരെ ഇന്ത്യാഗവൺമെന്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |