കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൊച്ചിയിലെ ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും പൊലീസ് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. റോയ്‌ക്കൊപ്പം ഹോട്ടലിലെ നാല് ജീവനക്കാരെയും ചോദ്യം ചെയ്യും.
ഇന്നലെ റോയ് വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്‌ക്കുകൾ റോയ് ഹാജരാക്കിയിരുന്നില്ല. ഒളിപ്പിച്ച ഹാർഡ് ഡിസ്‌ക് ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇല്ലെങ്കിൽ തെളിവ് നശിപ്പിച്ചതിന് കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം ഒന്നിന് പുലർച്ചെ വൈറ്റില ബൈപാസിൽ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ മുൻ മിസ് കേരളയും തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയുമായ ആൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജൻ (24), തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ്‌റഫിന്റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഡി ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |