കൊയിലാണ്ടി: അസൗകര്യങ്ങളുടെ പേരു പറഞ്ഞ് വർഷങ്ങളായി പ്രവർത്തനം നിറുത്തിവെച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം വീണ്ടും ഒരുങ്ങി. നവീകരിച്ച ബ്ലോക്ക് നവംബർ 20ന് ആരോഗ്യമന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കും.ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി എഴുപത്തഞ്ച് ലക്ഷം ചെലവഴിച്ചാണ് നവീകരിച്ചത്.പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രസവ വാർഡ് ഒരുക്കിയത്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ നാണ് നിർമ്മാണച്ചുമതല. 2820 ചതുരശ്ര അടി വിസ്തീർണമാണ് ബ്ലോക്കിനായി ഉപയോഗപ്പെടുത്തിയത്. റിസപ്ഷൻ, മൂന്ന് യൂണിറ്റുകളിലായി പതിനഞ്ച് കിടക്കകൾ, ഓപ്പറേഷൻ തിയ്യേറ്റർ, പോസ്റ്റ് ഓപ്പറേഷൻ വാർഡ്, ലേബർ റൂം, നവജാത കുഞ്ഞുങ്ങൾക്കായുള്ള എൻ.ബി.എസ് യൂണിറ്റ് ,ബ്ളഡ് യൂണിറ്റ്, സ്റ്റാഫ് റൂം തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് പ്രവർത്തിക്കുക.സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഗൈനക്കോളജി ഡോക്ടർമാർ,ഒരു അനസ്തേഷ്യോളജിസ്റ്റ്, രണ്ട് പീഡിയാട്രീഷൻ, സ്റ്റാഫ് നഴ്സുകൾ, അസിസ്റ്റൻസ്, ക്ലീനിംഗ് വിഭാഗം എന്നിവരെയെല്ലാം ചുമതലപ്പെടുത്തിയതായി ആശുപത്രി പി.ആർ.ഒ പറഞ്ഞു.കൊയിലാണ്ടിയിലെയും സമീപ പ്രദേശത്തെയും ജനതയുടെ ആശ്രയകേന്ദ്രമായിരുന്നു ഈ ആശുപത്രി. കോട്ടപ്പറമ്പ് ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടന്നത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. പ്രസവ വാർഡ് തുറന്ന് പ്രവർത്തിക്കാൻ വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ തന്നെ പ്രസവ വാർഡ് തുറന്ന് പ്രവർത്തിക്കുമെന്ന് നഗരസഭയും പറഞ്ഞിരുന്നു. നഗരസഭയുടെ നിരന്തരമായ ഇടപെടലാണ് ഇപ്പോൾ പ്രസവ വാർഡ് യാഥാർത്ഥ്യമാക്കിയത്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനം നടക്കണമെങ്കിൽ ഇനിയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. അഞ്ച് ഡോക്ടർമാരും അതിനനുസരിച്ച് മറ്റ് ജീവനക്കാരും ഉണ്ടെങ്കിൽ മാത്രമേ പൂർണ്ണ തോതിൽ പ്രവർത്തനം നടക്കുകയുള്ളൂ. ആശുപത്രിയിൽ ഗൈനക്കോളജി ബ്ളോക്ക് യാഥാർത്ഥ്യമായതിൽ നാട്ടുകാരോടൊപ്പം ജീവനക്കാരും വലിയ സന്തോഷത്തിലാണ്.
സൗകര്യങ്ങൾ
ഓപ്പറേഷൻ തിയ്യേറ്റർ
പോസ്റ്റ് ഓപ്പറേഷൻ വാർഡ്
എൻ.ബി.എസ് യൂണിറ്റ്
ലേബർ റൂം
24 മണിക്കൂർ പ്രവർത്തനം നടത്തണമെങ്കിൽ ഇനുയും ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. ഈ കാര്യം ഉദ്ഘാടനത്തിനെത്തുന്ന മന്ത്രി വീണാ ജോർജ്ജിന്റെ ശ്രദ്ധയിൽപ്പെടുത്തും.
സുധ കിഴക്കേപ്പാട്ട്
നഗരസഭാ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |