തിരുവനന്തപുരം: രണ്ടുവർഷത്തിലേറെയായി ചന്ദ്രനെ ചുറ്റി നിരീക്ഷിക്കുന്ന ഇന്ത്യയുടെ ചന്ദ്രയാൻ–2 ന്റെ ഭാഗമായ ഓർബിറ്ററിനെ അമേരിക്കൻ പേടകവുമായുള്ള കൂട്ടിയിടിയിൽ നിന്ന് ശാസ്‌ത്രജ്ഞർ രക്ഷിച്ചു.
ചന്ദ്രയാനിന്റെ ദിശ മാറ്റി വിട്ടാണിത് സാധിച്ചതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.ഒക്ടോബർ 18നായിരുന്നു സംഭവം.ഇന്നലെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ചന്ദ്രയാൻ 2 ഓർബിറ്ററും നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററും ഒക്ടോബർ 20ന് രാവിലെ 11.15 ന് ചന്ദ്രന്റെ ഉത്തരധ്രുവത്തിന് സമീപം വളരെ അടുത്ത് വരുമെന്ന് സൂചനയുണ്ടായിരുന്നു. ഇസ്രോയുടെയും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെയും (ജെപിഎൽ) കണക്കുകൂട്ടലുകൾ പ്രകാരം രണ്ട് ബഹിരാകാശ പേടകങ്ങളും മൂന്ന് കിലോമീറ്റർ വരെ അടുത്തെത്തും. ഒരു കൂട്ടിയിടിക്ക് സാധ്യത ഉണ്ടെന്നായിരുന്നു സൂചന.
ഇത് മുൻകൂട്ടി കണ്ട് ഇരു ബഹിരാകാശ ഏജൻസികളും ചേർന്ന് ഉപഗ്രഹ സഞ്ചാരപാത മാറ്റാൻ ധാരണയാവുകയും ഒക്ടോബർ 18 ന് തന്നെ വഴിതിരിച്ചു വിടുകയും ചെയ്തു.
രണ്ട് ഓർബിറ്ററുകളും ഏതാണ്ട് ധ്രുവീയ ഭ്രമണപഥത്തിലാണ് ചന്ദ്രനെ ചുറ്റുന്നത്. രണ്ട് പേടകങ്ങളും ചന്ദ്രധ്രുവങ്ങൾക്ക് മുകളിലൂടെ പരസ്പരം അടുത്ത് വരുന്നുണ്ട്. പേടകങ്ങൾ ബഹിരാകാശത്തുവെച്ച് കൂട്ടിയിടിച്ചാൽ കേടുപാടുകൾ പറ്റുമായിരുന്നു.ദൗത്യം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നതാണ് വൻ നഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |