ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എത്തുന്നതിന് മുമ്പ് പരിഗണിച്ചത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിനെ എന്ന് വെളിപ്പെടുത്തൽ. പോണ്ടിംഗ് തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഐ പി എൽ മത്സരങ്ങളുടെ ഇടയ്ക്ക് ഏതാനും ബി സി സി ഐ അധികൃതർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു. തന്നെ കാണാൻ വന്നവർ ഏതു രീതിയിലും തന്നെ ആ സ്ഥാനത്ത് നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ഒടുവിൽ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ആവശ്യപ്പെടുന്ന രീതിയിൽ തനിക്ക് സമയം ചെലവഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആയാൽ ഐ പി എല്ലിലെ എല്ലാ സ്ഥാനങ്ങളും ഒഴിയേണ്ടി വരുമെന്ന നിബന്ധനയാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയതെന്നും തനിക്ക് കൂടുതൽ സൗകര്യം ഐ പി എല്ലിലെ പരിശീലക സ്ഥാനം ആണെന്നും പോണ്ടിംഗ് സൂചിപ്പിച്ചു. നിലവിൽ ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാണ് പോണ്ടിംഗ്.
അതേസമയം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ സമ്മതിച്ചത് തന്നെ വളരെയേറെ അമ്പരപ്പിച്ചുവെന്നും പോണ്ടിംഗ് സൂചിപ്പിച്ചു. തനിക്ക് അറിയാവുന്നത് അനുസരിച്ച് ദ്രാവിഡിന്രെ കുട്ടികൾ തീരെ ചെറുപ്പമാണെന്നും അവരുടെ കൂടെ ചെലവഴിക്കാനാകും ദ്രാവിഡിന് കൂടുതൽ താത്പര്യമെന്നാണ് കരുതിയതെന്നും പോണ്ടിംഗ് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ പരിശീലകനായാൽ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും ടീമിനൊപ്പം ചെലവിടേണ്ടി വരുമെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വരുമെന്നും പോണ്ടിംഗ് പറഞ്ഞു. ദ്രാവിഡിന് കൂടുതൽ ഇണങ്ങുന്നത് അണ്ടർ - 19 ടീമിലെ പരിശീലക സ്ഥാനമായിരുന്നുവെന്നും അദ്ദേഹം അത് ഏറെ ആസ്വദിച്ച് ചെയ്യുകയായിരുന്നുവെന്നും പോണ്ടിംഗ് സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |