ന്യൂഡൽഹി: സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ഒരു ദേശീയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരൂർ കങ്കണയ്ക്കെതിരെ ആഞ്ഞടിച്ചത്. കങ്കണയുടെ പരാമർശങ്ങൾ വിഡ്‌ഢിത്തമാണെന്നും കങ്കണ കുറച്ചു കൂടി ചരിത്രം വായിക്കേണ്ടതായുണ്ടെന്നും തരൂർ പറഞ്ഞു.
മഹാത്മാഗാന്ധി ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യം യാചിച്ചു വാങ്ങി എന്നാണ് കങ്കണ പറയുന്നത്. നിങ്ങളുടെ നിയമം അനീതിയാണെന്നും അതിനാൽ താൻ അത് ലംഘിക്കുകയാണെന്നും ബ്രിട്ടിഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യം യാചിക്കുകയായിരുന്നു എന്നാണ് കങ്കണ കരുതുന്നതെങ്കിൽ, അവർ ചരിത്രം കുറച്ചു കൂടി പഠിക്കാൻ തയ്യാറാകണമെന്ന് തരൂർ പറഞ്ഞു. കങ്കണയ്ക്ക് ഇക്കാര്യങ്ങളെ കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.
എന്നെ ശിക്ഷിക്കണമെങ്കിൽ ശിക്ഷിച്ചോളൂ എന്ന് പറയുന്നത് ഒരു യാചകന്റെ ശബ്ദമാണോയെന്നും തരൂർ ചോദിച്ചു. ഒരു ലാത്തിചാർജിനിടയിലാണ് ലാലാ ലജ്പത് റായ് കൊല്ലപ്പെടുന്നതെന്നും ഒരു അഹിംസാ സമരത്തിനിടയിൽ അദ്ദേഹത്തിന്റെ തല തല്ലിപൊളിക്കുകയായിരുന്നുവെന്നും തരൂർ സൂചിപ്പിച്ചു.
തോക്കുമായി ഒരാളെ കൊല്ലാൻ പോയിട്ട് മരിച്ചുവീഴുന്നതിലും ധീരമായ മരണമായിരുന്നു ലാലാ ലജ്പത് റായിയുടേതെന്നും അപാരമായ മനക്കരുത്തിന്റെയും ആർജവത്തിന്റെയും ധൈര്യത്തിന്റെയും മുന്നേറ്റമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരമെന്നും തരൂർ വ്യക്തമാക്കി. 1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ബ്രിട്ടീഷുകാരുടെ ഭിക്ഷയായിരുന്നുവെന്നും രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്നുമായിരുന്നു കങ്കണയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |