ന്യൂഡൽഹി: ചർമത്തിൽ നേരിട്ട് സ്പർശിച്ചിട്ടില്ലെങ്കിൽ പോക്‌സോ കേസിൽ ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വെറുതേ വിട്ട പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു.
ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനും ജസ്റ്റിസ്‌മാരായ എസ്. രവീന്ദ്രഭട്ട്, ബേല എം. ത്രിവേദി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെതാണ് വിധി.
കുട്ടിയുടെ വസ്ത്രം ധരിച്ച ശരീര ഭാഗങ്ങളിൽ സ്പർശിക്കുന്നതും അമർത്തുന്നതും ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി.
ചർമ്മത്തിൽ സ്പർശിച്ചോ എന്നതിനേക്കാൾ പ്രധാനം പ്രതി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയോ എന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ലൈംഗിക ലക്ഷ്യത്തോടെ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും പ്രതിയുടെ സ്വകാര്യഭാഗങ്ങളിൽ കുട്ടിയെക്കൊണ്ട് സ്പർശനം നടത്തുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ മറ്റ് ശാരീരിക പ്രവൃത്തികൾ ചെയ്യുന്നതും ലൈംഗിക പീഡനം ആണെന്ന് ഏഴാം വകുപ്പിലുണ്ട്.
ഹൈക്കോടതി വിധിക്കെതിരേ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ദേശീയ വനിതാ കമ്മിഷൻ, മഹാരാഷ്ട്ര സർക്കാർ എന്നിവരാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
നീതി സ്പർശമില്ലാത്ത വിവാദ വിധികൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ നടന്ന അതിക്രമത്തിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ സിംഗിൾ ബെഞ്ചിന്റെ വിവാദ വിധി. വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ സ്പർശിച്ചത് ചർമ്മത്തിൽ നേരിട്ടുള്ള സ്പർശനമല്ലാത്തതിനാൽ ലൈംഗിക പീഡനമല്ലെന്നായിരുന്നു നിരീക്ഷണം.
വിവാദമായതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച് ജനുവരി 27ന് വിധി സ്റ്റേ ചെയ്ത് പ്രതിയോട് ജയിലിലേക്ക് മടങ്ങാൻ ഉത്തരവിട്ടു.
പെൺകുട്ടിയുടെ കൈയിൽ പിടിച്ച് പാന്റ്സിന്റെ സിബ് അഴിക്കാൻ ശ്രമിച്ച മറ്റൊരു കേസിലും നേരിട്ടു സ്പർശനമില്ലാത്തതിനാൽ പോക്‌സോ ചുമത്താനാകില്ലെന്ന് ജസ്റ്റിസ് ഗണേധിവാല വിധിച്ചതും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |