തിരുവനന്തപുരം: പരാതി രഹിതമായി തീർത്ഥാടനം പൂർത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ കേരളകൗമുദിയോട് പറഞ്ഞു. തീർത്ഥാടനത്തിന് സൗകര്യങ്ങളിൽ എന്തെങ്കിലും കുറവുകൾ ചൂണ്ടിക്കാണിച്ചാൽ അത് പരിഹരിക്കും. സ്പോട്ട് ബുക്കിംഗുകൾ സജ്ജമാകുന്നതോടെ തീർത്ഥാടനം സുഗമമാകും.
ഇന്ന് സ്പോട്ട് ബുക്ക് ചെയ്താൽ നാളെയും മലചവിട്ടാനാകും. ഇന്ന് പത്തിടത്തെയും സ്പോട്ട് ബുക്കിംഗ് പ്രവർത്തന ക്ഷമമാകും. വ്യാപാരസ്ഥാപനങ്ങൾ പൂർണമായി വിറ്റുപോയില്ലെങ്കിലും കടകളുടെ കുറവ് തീർത്ഥാടകരെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് കെ. അനന്തഗോപൻ വ്യക്തമാക്കി. എന്നും രാവിലെ മുതൽ വൈകിട്ട് വരെ സന്നിദാനം,നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ അന്നദാനം നടത്തുന്നുണ്ട്.
അയ്യപ്പ സേവസംഘത്തിന്റെ അന്നദാനവും ഇതിനൊപ്പം നടക്കുന്നുണ്ട്. അതിനാൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. നിലവിൽ പ്രതിദിനം 30000പേരെ ശബരിമലയിലേക്ക് അനുവദിക്കുന്നുണ്ടെങ്കിലും ബുക്കിംഗ് ചെയ്യുന്നവർ എത്തുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ-കെ. അനന്തഗോപൻ പറഞ്ഞു.
അതേസമയം നിലവിൽ ഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |